വാതിലിൽ ആരോ അടിക്കുന്ന ശബ്ദം, അവളുടെ കൈകൾ കണ്ടു, ഓടിയെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന പൊന്നു മകളെ; നെഞ്ചുനീറി പിതാവ്

തിരുവനന്തപുരം: ‘വാതിലിൽ ആരോ അടിക്കുന്ന ശബ്ദം, അവളുടെ കൈകൾ കണ്ടു, ഓടിയെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന പൊന്നു മകളെ’ മകളുടെ വിയോഗം ഉൾകൊള്ളാനാവാതെ പിതാവ് പറഞ്ഞ വാക്കുകളാണ് ഇത്. സംഗീതയുടെ കൊലപാതകത്തിൽ പകച്ചുനിൽക്കുകയാണ് ഈ മാതാപിതാക്കൾ. വീട്ടിനുള്ളിൽ കിടന്നുറങ്ങുകയാണെന്നു കരുതിയ മകളാണ് അർധരാത്രിയിൽ കൊലക്കത്തിക്ക് ഇരയായതെന്ന് പിതാവ് സജീവ് വിങ്ങിപ്പൊട്ടി പറയുന്നു.

കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് വർക്കലയിലെ വടശേരിക്കോണത്ത് തെറ്റിക്കുളം യുപി സ്‌കൂളിന് സമീപം കുളക്കോടുപൊയ്ക സംഗീതനിവാസിൽ സജീവിന്റെയും ശാലിനിയുടെയും മകൾ സംഗീത ദാരുണായി കൊല്ലപ്പെട്ടത്. സംഗീതയുമായി അടുപ്പത്തിലായിരുന്ന ഗോപു വീട്ടിൽ നിന്നു വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഗോപു പോലീസിന്റെ പിടിയിലാണ്. പ്രണയപ്പകയാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്.

‘കതകിൽ ആരോ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. എന്താണെന്ന് മനസ്സിലായില്ല, തുടരെ അടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജനലു തുറന്ന് ആരാണെന്നാണ് ഞാൻ ആദ്യം ചോദിച്ചത്. പെട്ടെന്ന് എന്റെ മോളുടെ കൈ കണ്ടു. മിണ്ടാൻ കഴിയില്ലായിരുന്നു അവൾക്ക്. പിടച്ചു കൊണ്ട് കൈ ഉയർത്തി കാട്ടി. കതകു തുറന്നപ്പോൾ രക്തത്തിൽ കുളിച്ചു നിൽക്കുന്നതാണ് കണ്ടത്. എന്തു പറ്റി മോളെ എന്നു ചോദിച്ച് അവളെ കെട്ടിപ്പിടിച്ചു. അവൾക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല. മരിച്ചാ മതി…എന്റെ പൊന്നു മോളു പോയി..’ ഹൃദയം തകർന്ന് സജീവ് പറയുന്നു.

Exit mobile version