‘തെങ്ങില്‍ ഉണങ്ങിയ തേങ്ങയും ഓലയുമുണ്ട്’: പത്മയുടെ ഫോണ്‍ തിരയുന്ന പോലീസ് ഭഗവല്‍ സിംഗിന്റെ കരുതല്‍

പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ ഇരയായ പത്മയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു. പ്രതി ഭഗവല്‍ സിംഗിന്റെ മൊഴി അനുസരിച്ച് ഇലന്തൂരിലെ വീട്ടുവളപ്പില്‍ രണ്ടു മണിക്കൂറോളം പോലീസ് തെരച്ചില്‍ നടത്തി. ഫോണ്‍ വലിച്ച് എറിഞ്ഞെന്ന് പ്രതി തറപ്പിച്ച് പറഞ്ഞ സ്ഥലത്തായിരുന്നു പരിശോധന. എന്നാല്‍ ചെളി നീക്കിയുള്ള തെരച്ചിലില്‍ മാത്രമേ ഫോണ്‍ കണ്ടെത്താനാകൂ എന്ന നിഗമനത്തിലാണ് പോലീസ്.

ജീപ്പിലാണ് ഭഗവല്‍ സിംഗിനെ തെളിവെടുപ്പിന് കൊണ്ടുവന്നത്. കറുത്ത തുണി കൊണ്ട് മുഖം മൂടിയിരുന്നു. വടം കൊണ്ട് രണ്ട് വശത്തെയും ആളുകളെ മാറ്റി നിര്‍ത്തിയ ശേഷം അതിന് നടുവിലൂടെയാണ് ഫോണ്‍ വലിച്ചെറിഞ്ഞതെന്ന് കരുതുന്ന തോടിന് സമീപത്തേക്ക് എത്തിച്ചത്. കൊണ്ടുപോയത്. തോട്ടിലേക്ക് ഫോണ്‍ എറിഞ്ഞുവെന്നായിരുന്നു പ്രതിയുടെ മൊഴി.

ആ ഭാഗത്തുനിന്ന് ഇരുവശത്തേക്കും പത്തുമീറ്റര്‍ വീതം കാടും പടര്‍പ്പും മാറ്റി തെരച്ചില്‍ നടത്തി. വെള്ളത്തിലെ ചെളിയില്‍ ചവിട്ടി നോക്കിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. തെരച്ചിലിനിടെ വീടും പുരയിടവും നിരീക്ഷിച്ച ഭഗവല്‍ സിംഗ് തെങ്ങുകളില്‍ ഉണങ്ങിയ തേങ്ങകള്‍ കിടക്കുന്നുണ്ടെന്ന് പോലീസിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതിനിടയില്‍ ഒരു തെങ്ങില്‍ നിന്ന് ഉണങ്ങിയ ഓല വീണത് പോലീസിനെയും പ്രതിയെയും ഞെട്ടിച്ചു.

അതേസമയം കൊല്ലപ്പെട്ട റോസ്ലിയുടെ മൊബൈല്‍ ഫോണും ബാഗും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എവിടെ നിന്നാണ് ഇവ കണ്ടെത്തിയതെന്ന കാര്യം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കണ്ടെത്തിയ ബാഗും ഫോണും റോസ്ലിയുടേത് തന്നെയാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചതായാണ് വിവരം. നരബലിയുടെ മുഖ്യ സൂത്രധാരന്‍ ഷാഫിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് വസ്തുക്കള്‍ എവിടെയുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.

Exit mobile version