പാലാ: വിവാഹിതയായ യുവതി വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. തോടനാൽ ഇലവനാംതൊടുകയിൽ രാജേഷിന്റെ ഭാര്യ ദൃശ്യ(26)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഏലപ്പാറ ചിന്നാർ സ്വദേശിനിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. സാമൂഹ്യ മാധ്യമങ്ങൾ അമിതമായി ഉപയോഗിക്കുന്ന ദൃശ്യയെ ചില സൗഹൃദങ്ങളുടെ പേരിൽ ഭർത്താവിന്റെ വീട്ടുകാർ ചോദ്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ചിന്നാറിലെ വീട്ടിലേയ്ക്കുപോയ ദൃശ്യയോട് വീട്ടിൽനിന്നും ആരെയെങ്കിലും കൂട്ടി തിരികെ വരണമെന്നും ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ദൃശ്യ തിങ്കളാഴ്ച തനിച്ചാണ് തിരികെയെത്തിയത്. തുടർന്ന് ഭർത്തൃവീട്ടുകാർതന്നെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. യുവതിയുടെ സാമൂഹ്യമാധ്യമ ഇടപെടലുകൾ സംബന്ധിച്ച് ഇരുവീട്ടുകാരും ചർച്ചചെയ്തു. പിന്നീട് പുലർച്ചെ ഒരുമണിയോടെയാണ് ദൃശ്യയുടെ വീട്ടുകാർ മടങ്ങിയത്.
ഇതിനുശേഷം തൊട്ടടുത്ത വീട്ടിലെ ഗൃഹനാഥന് ശാരീരിക അസ്വസ്ഥതയുണ്ടായതിനെത്തുടർന്ന് രാജേഷിന്റെ പിതാവ് പുലർച്ചെ രണ്ടരയോടെ അയൽ വീട്ടിൽ പോയിരുന്നു. ഇയാൾ തിരികെ വരുമ്പോഴാണ് ദൃശ്യയെ കാണാതായത് അറിയുന്നത്. വീടിന് പരിസരത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങൾ പാലാ പോലീസിൽ പരാതി നൽകി.
ഇതിനിടെ നടത്തിയ അന്വേഷണത്തിൽ വീടിന് 200 മീറ്റർ അകലെ അയൽവാസിയുടെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കിണറിന് സമീപത്ത് നിന്നു ടോർച്ചും കണ്ടെത്തി. പാലാ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തഹസിൽദാർ എസ് ശ്രീജിത്തും സ്ഥലത്തെത്തി പരിശോധിച്ചു.
ദൃശ്യയുടെ മൃതദേഹം പുറത്തെടുത്തപ്പോൾ പൊള്ളലേറ്റതായി കണ്ടിരുന്നു. തീ കൊളുത്തി ജീവനൊടുക്കുവാൻ ശ്രമിച്ചശേഷം കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. നാലുവർഷം മുമ്പാണ് ദൃശ്യയും രാജേഷും വിവാഹിതരായത്. കുട്ടികളില്ല.