സ്ത്രീധനത്തെ ചൊല്ലി മാനസിക പീഡനം; മലപ്പുറത്ത് 19കാരിയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

കുറ്റിപ്പുറം: മലപ്പുറം അയങ്കലത്ത് യുവതിയെയും എട്ടുമാസം പ്രായമായ കുട്ടിയെയും ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. തവനൂർ അയങ്കലത്ത് വടക്കത്ത് വളപ്പിൽ ബാസ് ബസത്തിന്റെ ഭാര്യ സുഹൈല നസ്‌റിൻ (19), മകൾ ഫാത്തിമ ഷഹ്‌റ(8 മാസം) എന്നിവരാണ് മരണപ്പെട്ടത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു നടുക്കുന്ന സംഭവം. സ്ത്രീധനത്തെച്ചൊല്ലിയുള്ള ഗാർഹിക പീഡനമാണ് മരണകാരണമെന്ന സുഹൈലയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിന്റെ മാതാവിനെയും ഇവരുടെ പേരമകളെയും കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു.

മകളുടെ വീട്ടിലായിരുന്ന ഭർതൃമാതാവും പേരമകളും തിങ്കളാഴ്ച ഉച്ചയ്ക്കാണ് അയങ്കലത്തെ വീട്ടിലെത്തിയത്. തുടർന്ന് ഇവർ സുഹൈല നസ്‌റിനുമായി തർക്കമുണ്ടായി. ഇതോടെ മുറിക്കകത്ത് കയറി സുഹൈല കുഞ്ഞിനേയും ചേർത്ത് പിടിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അയൽവാസികളെത്തിയാണ് മുറി പൊളിച്ച് രക്ഷാപ്രവർത്തനം നടത്തിയത്.

2020 ജൂലൈയിൽ ബാസ് ബസത്തും സുഹൈല നസ്‌റിനും വിവാഹിതാകുമ്പോൾ വിവാഹ സമ്മാനമായി 20 പവനോളമാണ് നൽകിയത്. എന്നാൽ, ഇത് കുറവാണെന്ന് പറഞ്ഞ് പല തവണ ഭർതൃമാതാവ് വഴക്കുണ്ടാക്കിയതായി സുഹൈല നസ്‌റിൻ വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു. തുടർന്ന് വീട്ടുകാർ ഇക്കാര്യം ഭർത്താവിനെയും പിതാവിനെയും അറിയിച്ചെങ്കിലും ഇനി ആവർത്തിക്കില്ലെന്ന് മാത്രമാണ് ഭർതൃപിതാവ് വീട്ടുകാരോട് പറഞ്ഞത്.

എന്നാൽ, ഇതിനുശേഷവും വഴക്കുണ്ടായിരുന്നതായി സുഹൈല നസ്‌റിന്റെ ബന്ധുക്കൾ പറഞ്ഞു. ബാസ് ബസത്ത് ഗൾഫിലാണ്. കൂടല്ലൂർ സ്വദേശിനിയാണ് സുഹൈല നസ്‌റിൻ. പിതാവ്: ഹംസ. മാതാവ്: ഫാത്തിമ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Exit mobile version