‘പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ചിരിച്ചു കൊണ്ട് ആഘോഷിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ്’: കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചിരിച്ചുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്ന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സുകളിലാണ് ബിജെപി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. മാധ്യമങ്ങളോട് പ്രതികരിക്കും മുന്‍പാണ് സുരേന്ദ്രന്റെ ചിരി.

”സ്വന്തം പ്രവര്‍ത്തകന്‍ മരിച്ച വാര്‍ത്ത പറയാന്‍ ചിരിച്ചു കൊണ്ട് വരുന്ന ഒരേ ഒരു നേതാവാണ് സുരേന്ദ്രന്‍”, ”അണികള്‍ കൊല്ലപ്പെടുമ്പോഴും നേതാക്കള്‍ ചിരിച്ചു കളിച്ചു വാര്‍ത്ത സമ്മേളനം നടത്തുന്നു”, ”ആ ചിരി ഒഴിവാക്കാമായിരുന്നു”, ”ഒരു പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ചിരിച്ചു കൊണ്ട് ആഘോഷിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ്”, ”പ്രവര്‍ത്തകന്‍ മരിക്കുമ്പോള്‍ ചാനലുകാരെ കാണാനുള്ള ഒരു അവസരമാണ് സുരേന്ദ്രന്, പിന്നെ എങ്ങനെയാ ചിരിക്കാതിരിക്കാന്‍ കഴിയുമോ.”- ഇങ്ങനെ പോകുന്ന വിമര്‍ശനങ്ങള്‍.

ആര്‍എസ്എസ് പ്രവര്‍ത്തകനായ എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് ഇന്ന് കൊല്ലപ്പെട്ടത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന സഞ്ജിത്തിനെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഭാര്യയും നാട്ടുകാരും നോക്കി നില്‍ക്കെയാണ് പ്രതികള്‍ വെട്ടി കൊന്നത്.

അതേസമയം, ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയതിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് ബിജെപി ആരോപിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് ആക്രമണം നടത്തിയതെന്നും കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് എസ്ഡിപിഐ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ആസൂത്രിതമായ കൊലപാതകങ്ങളാണ് എസ്ഡിപിഐ നടത്തുന്നത്. ഈ തരത്തില്‍ പ്രകോപനമില്ലാതെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കാനും കൊലപ്പെടുത്താനുമാണ് എസ്ഡിപിഐ സംഘം വരുന്നതെങ്കില്‍ അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നും കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

Exit mobile version