ദിവ്യയെ രക്ഷിക്കാനായി ആശുപത്രിയിലേക്ക് ഓടുമ്പോഴും അറിഞ്ഞില്ല, കട്ടിലിൽ ജീവനറ്റ് കുരുന്നുകൾ; കൈ ഞരമ്പ് മുറിച്ച് അമ്മിണിയമ്മ; ഷൊർണൂരിനെ ഞെട്ടിച്ച് ദുരന്തം

ഷൊർണൂർ: പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അമ്മ കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ ഭർതൃമാതാവിന്റെ അമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംതൊടി വെളുത്തേടത്ത് വിനോദിന്റെയും ദിവ്യയുടെയും മക്കളായ അനുരുദ്ധ് (4), അഭിനവ് (1) എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന വിനോദിന്റെ അമ്മയുടെ അമ്മ അമ്മിണി അമ്മയും (75) കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കണ്ടെത്തി.

ഞായറാഴ്ച പുലർച്ചെ നാലോടെയായിരുന്നു സംഭവമറിയുന്നത്. പുലർച്ചെ എഴുന്നേറ്റ അമ്മിണി അമ്മ ഹാളിൽ രക്തത്തുള്ളികൾ കണ്ടതിനെത്തുടർന്ന് പുറത്ത് ഉറങ്ങുകയായിരുന്ന വിനോദിനെ വിവരം അറിയിക്കുകയായിരുന്നു. മുറി തുറക്കാനാവശ്യപ്പെട്ടിട്ടും തുറക്കാത്തതിനെത്തുടർന്ന് വിനോദ് തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് ദിവ്യയുടെ കൈ മുറിഞ്ഞതായി കണ്ടെത്തിയത്.

ഉടൻ സമീപത്തെ തറവാട്ട് വീട്ടിലുണ്ടായിരുന്ന ബന്ധുവിനൊപ്പം ദിവ്യയെ വാണിയംകുളത്തെ ആശുപത്രിയിലെത്തിച്ചു. ചികിത്സിക്കുന്നതിനിടെ ദിവ്യയാണ് ഡോക്ടർമാരോട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ വിവരം പറഞ്ഞത്. ഡോക്ടർമാർ വിനോദിനെ അറിയിച്ച് വീട്ടിലുള്ളവരോട് കുഞ്ഞുങ്ങളെ പരിശോധിക്കാൻ ആവശ്യപ്പെട്ടു. കുഞ്ഞുങ്ങളെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇവരെ ആശുപത്രിലേക്ക് എത്തിക്കുന്നതിനിടെയാണ് അമ്മിണി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് ഇവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

കുഞ്ഞുങ്ങളെ തലയിണ ഉപയോഗിച്ച് മുഖം അമർത്തി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമാകുന്നത്. ശേഷം കൈമുറിച്ചും കയറുപയോഗിച്ച് തൂങ്ങിമരിക്കാനുള്ള ശ്രമവും ദിവ്യ നടത്തിയതായി കണ്ടെത്തി. ദിവ്യ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആത്മഹത്യാശ്രമത്തിനും കൊലപാതകത്തിനും കുടുംബവഴക്കാണ് കാരണമെന്ന് പോലീസ് പറയുന്നു.

കുട്ടികളെ കൊലപ്പെടുത്തിയതിന് ദിവ്യക്കെതിരേ പോലീസ് കേസെടുത്തു. ജില്ലാപോലീസ് മേധാവി ആ. വിശ്വനാഥ്, ഡിവൈഎസ്പി വി സുരേഷ്, സിഐ പി ഗോപകുമാർ, എസ്‌ഐ കെവി വനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി. മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽകോളേജിൽ പോസ്റ്റ്മോർട്ടത്തിനയച്ചു.

Exit mobile version