പേരാവൂർ: സ്വത്ത് തർക്കത്തെ തുടർന്ന് രണ്ടാനച്ഛൻ ആസിഡ് ആക്രമണത്തിനിരയാക്കിയയാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മണത്തണ മാന്തോട്ടം കോളനിക്ക് സമീപത്തെ ചേണാൽ വീട്ടിൽ ബിജു ചാക്കോ ( 50 ) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട്ടെ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഒക്ടോബർ 29-നാണ് ബിജുവിനെ മങ്കുഴി ജോസ് അക്രമിച്ചത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. മണത്തണയിലെ കുളത്തിൽ കുളിക്കാൻ എത്തിയ ബിജുവിനെ ആക്രമിക്കാൻ ബക്കറ്റിൽ ആസിഡുമായി ജോസ് കാത്തു നിൽക്കുകയായിരുന്നു. ജോസിനെ പോലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ആസിഡ് ആക്രമണത്തിൽ ബിജുവിന്റെ മുഖത്തും ശരീരത്തിലും മാരകമായി പൊള്ളലേറ്റിരുന്നു. ആസിഡ് ഒഴിച്ചതിന് പുറമെ ജോസ് ബിജുവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ബിജുവിനെ ആദ്യം പേരാവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കണ്ണൂരിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
കുളിക്കടവിലേക്ക് ജീപ്പിൽ വരികയായിരുന്ന ബിജുവിനെ തടഞ്ഞു നിർത്തിയാണ് ജോസ് പാടുന്നനെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. പ്രാണരക്ഷാർത്ഥം സ്വന്തം വീടിന് സമീപത്തെ മറ്റൊരു വീട്ടിലേക്ക് ഓടിക്കയറിയ ബിജുവിനെ ജോസ് പിന്തുടർന്ന് കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. രക്ഷപ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തെയും ജോസ് തടഞ്ഞു. കൂടുതൽ പേർ സംഭവ സ്ഥലത്ത് എത്തിയതോടെ ഓടി രക്ഷപ്പെട്ട ജോസിനെ പിന്നീട് മടപ്പുരച്ചാൽ റോഡിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.
കുടുംബ വഴക്കിനെ തുടർന്ന് വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ുടുംബ പ്രശ്‌നങ്ങൾ ഒത്തു തീർപ്പാക്കാൻ പ്രദേശത്തെ ജനപ്രതിനിധികളും പൊതു പ്രവർത്തകരും ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് ആക്രമണം ഉണ്ടായത്.
പരേതനായ ചാക്കോയുടെയും ലീലാമ്മയുടെയും മകനാണ് ബിജു. ഭാര്യ: ഷെൽമ. മകൻ: ലിയോ. സഹോദരങ്ങൾ: ബിന്ദു, ബിനു, ലിജോ. സംസ്‌കാരം പിന്നീട്.