ഏംഗൽസിന്റെ വിവാഹം അതിരപ്പള്ളിയിൽ; ലെനിനും ഹോചിമിനും സാക്ഷികൾ, വിദേശത്ത് നിന്നെത്തി മാർക്‌സ്

അതിരപ്പള്ളി: അതിരപ്പള്ളി സ്വദേശി ഏംഗൽസിന്റെ വിവാഹമാണിന്ന്. സാക്ഷികളാകട്ടെ ഹോചിമിനും ലെനിനും മാർക്‌സുമൊക്കെയാണ്. വ്യത്യസ്മായ പേരുകൊണ്ട് ശ്രദ്ധേയാരാണ് അതിരപ്പള്ളിയിലെ ഈ കമ്മ്യൂണിസ്റ്റുകാർ. അതിരപ്പള്ളി പഞ്ചായത്തിലെ അരൂർമുഴ കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 11-നായിരുന്നു ഏംഗൽസിന്റേയും ബിസിമിതയുടെയും വിവാഹചടങ്ങ്. രക്തഹാരം പരസ്പരം ചാർത്തി ഏംഗൽസും ബിസ്മിതയും വിവാഹിതരായപ്പോൾ ആശംസകളുമായി ഏംഗൽസിന്റെ അനിയൻ ലെനിനും സുഹൃത്തുക്കളായ ഹോചിമിനും മാർക്‌സും കൂടെയുണ്ടായിരുന്നു.

വിദേശത്ത് ജോലിചെയ്യുന്ന മാർക്‌സ് വിവാഹത്തിൽ പങ്കെടുക്കാനായി മാത്രം ഓടിയെത്തിയതാണ്. അതിരപ്പിള്ളിയിലെ ആദ്യകാല സിപിഎം പ്രവർത്തകനും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ മുണ്ടന്മാണി ഔസേപ്പാണ് ആദ്യം തന്റെ രണ്ട് ആൺമക്കൾക്ക് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരു നൽകിയത്. മൂത്തയാൾ മാർക്‌സ്. രണ്ടാമത്തെയാൾ ഹോചിമിൻ.

കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന കറുകുറ്റിക്കാരൻ തോമസും തന്റെ മക്കൾക്ക് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരാണ് നൽകിയത്. ഏംഗൽസ്, ലെനിൻ എന്ന് പേരിട്ടു. ഏംഗൽസ് സിപിഎം അതിരപ്പിള്ളി ലോക്കൽ കമ്മിറ്റിയംഗമാണ്. മറ്റുള്ളവരൊക്കെ സിപിഎം പ്രവർത്തകരുമാണ്.

കല്യാണക്കുറിയും ഏറെ വ്യത്യസ്തമാണ്. വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത് സിപിഎം ലോക്കൽ സെക്രട്ടറി കെഎസ് സതീഷ് കുമാറാണ്. മാലയെടുത്തുനൽകുന്നത് ചാലക്കുടി ഏരിയാ സെക്രട്ടറി കെഎസ് അശോകനും. ഏംഗൽസിന്റെ അമ്മ: ആനീസ്. അങ്കമാലി തുറവൂർ വള്ളിക്കാടൻ സേവ്യറിന്റെയും ബിന്ദുവിന്റെയും മകളാണ് ബിസ്മിത.

Exit mobile version