ഭിന്നശേഷിക്കാരിയായ 52കാരിയെയും ഏഴു വയസുകാരിയെയും പീഡിപ്പിച്ചു; ബാലുശ്ശേരിയില്‍ 47കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: ബാലുശ്ശേരിയില്‍ 52കാരിയായ ഭിന്നശേിഷിക്കാരിയെയും ഏഴു വയസുകാരിയെയും പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് (47)ആണ് അറസ്റ്റിലായത്. ബാലുശ്ശേരി പൊലീസ് ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയത്.

സംഭവത്തിനു ശേഷം ചെന്നൈയിലേയ്ക്ക് മുങ്ങി വീണ്ടും കോഴിക്കോട്ടെത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. മറ്റൊരാളുടെ ഫോണില്‍ നിന്ന് സുഹൃത്തുക്കളെ ബന്ധപ്പെട്ടതോടെ ആ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അനേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. നവംബര്‍ എട്ടിന് കാലത്ത് ഒന്‍പതോടെയായിരുന്നു സംഭവം. 52 കാരിയായ ഭിന്നശേഷിക്കാരിയും സഹോദരന്റെ മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

അമ്മ തൊഴിലുറപ്പ് ജോലിക്ക് പോയിരിക്കുകയായിരുന്നു. വീട്ടിലെത്തിയ പ്രതി മടിയിലിരുത്തി പീഡിപ്പിച്ചുവെന്നാണ് ഏഴു വയസ്സുള്ള പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. കുട്ടി കുതറി ഓടിയപ്പോള്‍ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും പ്രതി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടി തൊഴിലുറപ്പ് ജോലിയുള്ള സ്ഥലത്ത് പോയി അച്ഛമ്മയെ കൂട്ടി കൊണ്ടുവന്നപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.

Exit mobile version