കുതിച്ചുയരുന്ന ഇന്ധനവിലയില്‍ ഒറ്റയാള്‍ പ്രതിഷേധം; നിലവിളക്കില്‍ കരിന്തിരി കൊളുത്തി നാമം ജപിച്ച് രാജശേഖരന്‍

ആലപ്പുഴ: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവിലയില്‍ ഒറ്റയാള്‍ പ്രതിഷേധവുമായി ആലപ്പുഴ സ്വദേശി. നിലവിളക്കില്‍ കരിന്തിരി കൊളുത്തിക്കൊണ്ടായിരുന്നു കരപ്പുറം രാജശേഖരന്റെ പ്രതിഷേധം. സാംസ്‌കാരിക പ്രവര്‍ത്തകനും ഡ്രൈവിങ് സ്‌കൂള്‍ ഉടമയുമായ രാജശേഖരന്റെ വേറിട്ട പ്രതിഷേധം കാണാന്‍ സ്ഥലത്ത് നിരവധിയാളുകളാണ് എത്തിയത്.

ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഇതിനു മുമ്പും പലവട്ടം രാജശേഖരന്‍ ഒറ്റയാള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ചേര്‍ത്തല പ്രധാന പോസ്റ്റോഫീസിന് മുന്നിലായിരുന്നു നിലവിളക്കില്‍ കരിന്തിരി കൊളുത്തി പ്രതീകാത്മക പ്രതിഷേധം നടത്തിയത്.

പോസ്റ്റ് ഓഫീസിന് മുന്നിലെ തപാല്‍ പെട്ടിക്ക് സമീപം തൂശനിലയിട്ട് അഞ്ച് തിരിയിട്ട നിലവിളക്ക് സ്ഥാപിച്ച് എണ്ണയൊഴിക്കാതെ ദീപംകൊളുത്തി. രാജ്യം ദീപാവലി ആഘോഷിക്കുന്നത് സാഹചര്യത്തിലാണ് നിലവിളക്കും ദീപവും പ്രതിഷേധത്തിന് ഉപായമാക്കിയതെന്ന് രാജശേഖരന്‍ പറഞ്ഞു.

എണ്ണയൊഴിക്കാതെ കൊളുത്തിയ ദീപം പൊടുന്നനെ എരിഞ്ഞടങ്ങുന്നതും കറുത്തപുക ഉയരുന്നതും രാജ്യത്തിന്റെയും ജനതയുടെയും ദൈന്യതയാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കരിന്തിരി കത്തിയ നിലവിളക്ക് സാക്ഷിയാക്കി നാമജപവും പ്രതിഷേധത്തിന്റെ ഭാഗമായി.

Exit mobile version