കേന്ദ്രത്തിന്റേത് മുഖം രക്ഷിക്കാനുള്ള ശ്രമം: 33 രൂപ വര്‍ധിപ്പിച്ചതില്‍ 5 രൂപയാണ് കുറച്ചത്; ധനമന്ത്രി

തിരുവനന്തപുരം: ദിനംപ്രതിയുള്ള ഇന്ധനവില വര്‍ധനവില്‍ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില കുറച്ചതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 33 രൂപ വരെ വര്‍ധിപ്പിച്ച സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ നിന്നാണ് ഇപ്പോള്‍ കേന്ദ്രം 5 രൂപ കുറച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരിക്കുന്നത് സാധാരണ നികുതിയില്‍ നിന്നല്ല. സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി എന്ന് പറഞ്ഞ് വര്‍ധിപ്പിക്കുന്ന നികുതിയില്‍ നിന്നാണ്. ഇത് സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ല. അങ്ങനെ 33 രൂപ വരെ വര്‍ധിപ്പിച്ചതില്‍ തുകയില്‍ നിന്നാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. ഇനിയും കുറക്കേണ്ടതാണ്, ഇത് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. ധനമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് മറ്റു സംസ്ഥാനങ്ങളിലൊക്കെ ടാക്‌സ് വര്‍ധിപ്പിച്ചപ്പോള്‍ കേരളത്തില്‍ വര്‍ധിപ്പിച്ചിരുന്നില്ല. ഇപ്പോള്‍ വില കുറച്ചതിന്റെ ആശ്വാസം ജനങ്ങള്‍ക്ക് ലഭിക്കും. 33 രൂപ വര്‍ധിപ്പിച്ച് 5 രൂപ കുറക്കുന്നു. ബാക്കി കൂടി കുറക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version