ജോജു ജോർജ് മദ്യപിച്ചിരുന്നു, വനിതകളോടും മോശമായി പെരുമാറി, സിനിമാസ്‌റ്റൈൽ ഷോ ഇറക്കി; കാറിന്റെ ചില്ല് അടിച്ചുതകർത്തത് വഴിപോക്കർ; കേസ് കൊടുക്കുമെന്നും കോൺഗ്രസ് നേതാക്കൾ

കൊച്ചി: കോൺഗ്രസിന്റെ ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്ത സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാക്കൾ. വഴിപോക്കരാണ് ചില്ല് തകർത്തതെന്നും കോൺഗ്രസിന് പങ്കില്ലെന്നും എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. കൂടാതെ ജോജു ജോർജ് മദ്യപിച്ചിരുന്നതായും മദ്യലഹരിയിലാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

നടൻ മദ്യപിച്ചുവന്ന് അധിക്ഷേപിച്ചതാണ് പ്രതികരണത്തിന് ഇടയാക്കിയത്. സിനിമാ സ്‌റ്റൈലിൽ ഷോ കാണിക്കുകയാണ് ജോജു ചെയ്തത്. മഹിളാ കോൺഗ്രസ് പ്രവർത്തകരെ ഉൾപ്പെടെ അധിക്ഷേപിക്കുകയും ചെയ്തു. മുൻകൂട്ടി പോലീസിനെയും അധികാരികളെയും അറിയിച്ചാണ് സമരം നടത്തിയത്. ജോജു ജോർജിന്റെ വാഹനത്തിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നു. അത് പോലീസിന് കാട്ടിക്കൊടുത്തു. ജോജു ജോർജിനെതിരേ പരാതി നൽകുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

വാഹനം തകർത്തതിൽ കോൺഗ്രസിന് പങ്കില്ലെന്നും അത് സമരത്തിന് പിന്തുണയർപ്പിച്ച് എത്തിയ ആരോ ചെയ്തതാണ്. വഴിപോക്കരാണ് വാഹനം തകർത്തതെന്നും എറണാകുളം ഡിസിസി അധ്യക്ഷൻ വിശദീകരിച്ചു.

ഇന്ന് സമരത്തിനെതിരേ രോഷാകുലനായി പ്രതിഷേധിച്ചതിന് പിന്നാലെയാണ് ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡർ വാഹനത്തിന് നേരേ ആക്രമണമുണ്ടായത്. കോൺഗ്രസ് പ്രവർത്തകർ നടനെ ആക്രമിക്കാനും ശ്രമിച്ചു. തുടർന്ന് പോലീസെത്തിയാണ് ജോജുവിനെ സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയത്.

തിങ്കളാഴ്ച രാവിലെ വൈറ്റിലയിൽ വാഹനങ്ങൾ നിർത്തിയിട്ടാണ് കോൺഗ്രസ് ഉപരോധ സമരം സംഘടിപ്പിച്ചത്. ഇന്ധനവില വർധനവിനെതിരെയായിരുന്നു സമരം. എന്നാൽ സമരം കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നടൻ ജോജു പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

കാറുകളും മുച്ചക്രവാഹനങ്ങളും ഉപയോഗിച്ച് ബൈപ്പാസിലെ ഇടപ്പളളി മുതൽ റോഡിന്റെ ഇടതുവശമാകെ ഉപരോധിച്ചത് വൻപ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്.

Exit mobile version