ഇന്ധനവില വർധനവിന് എതിരെ കൊച്ചിയെ സ്തംഭിപ്പിച്ച് കോൺഗ്രസ് സമരം; പൊട്ടിത്തെറിച്ച് ജോജു ജോർജ്; കാറിന്റെ ചില്ല് തകർത്ത് പ്രവർത്തകർ

കൊച്ചി: ഇന്ധന വിലവർധനവിന് എതിരെ കൊച്ചിയെ സ്തംഭിപ്പിച്ച് കോൺഗ്രസിന്റെ വഴിതടയൽ സമരം. രണ്ട് മണിക്കൂറോളം ബ്ലോക്കിൽ കിടന്നതോടെ നടൻ ജോജു ജോർജ് പ്രതിഷേധത്തിന് എതിരെ രോഷാകുലനായി. അതേസമയം, താരത്തിന്റെ പ്രതിഷേധത്തിന് പിന്നാലെ കോൺഗ്രസ് സമരം അവസാനിപ്പിച്ചു.


സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് ജോജു ജോർജ് പ്രതികരിച്ചു. രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരം കൊണ്ട് എന്താണ് നേടുന്നതെന്നും ജോജു പൊട്ടിത്തെറിച്ചു. ഇതോടെ അതിനാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ജോജു ജോർജ് പരസ്യമായി പ്രതിഷേധിച്ചതോടെ നടുറോഡിൽ വൻ സംഘർഷം നടന്നു. ഗതാഗത കുരുക്കിൽപ്പെട്ട ജോജു ജോർജ് വാഹനത്തിൽ നിന്നിറങ്ങി കോൺഗ്രസ് പ്രവർത്തകരോട് കയർക്കുകയായിരുന്നു.

സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പിന്നാലെ ജോജു ജോർജിൻറെ വാഹനത്തിന്റെ ചില്ല് പ്രവർത്തകർ തകർത്തു. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാവിലെ 11 മുതൽ ഒരു മണിക്കൂർ ഇടപ്പളളി- വൈറ്റില ബൈപ്പാസ് ഉപരോധിച്ചത്. ഇതോടെ നൂറ് കണക്കിന് വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിയത്. കാറുകളും മുച്ചക്രവാഹനങ്ങളും ഉപയോഗിച്ച് ബൈപ്പാസിലെ ഇടപ്പളളി മുതൽ റോഡിന്റെ ഇടതുവശമാകും ഉപരോധിച്ചത് വന് പ്രതിഷേധത്തിനാണ് ഇടയാക്കിയത്.

Exit mobile version