‘ഇനിയുള്ളത് ഔദ്യോഗിക വസതിയും കാറും, സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അതും തിരിച്ചുനല്‍കാം’: സുരക്ഷ കുറച്ചതില്‍ പ്രതികരിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തന്റെ സുരക്ഷ കുറച്ചതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സെഡ് കാറ്റഗറിയില്‍ നിന്ന് വൈ പ്ലസ് കാറ്റഗറിലേക്കാണ് പ്രതിപക്ഷ നേതാവിന്റെ സുരക്ഷ മാറ്റിയത്.

പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം ചെറുതാണെന്ന് തന്നേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്താനാണ് സുരക്ഷ കുറച്ചതെങ്കില്‍ വിരോധമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. ഇനിയുള്ളത് ഔദ്യോഗിക വസതിയും കാറുമാണ്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഔദ്യോഗിക വസതിയോ കാറോ എന്തു സൗകര്യം വേണമെങ്കിലും തിരിച്ചു നല്‍കാന്‍ തയ്യാറാണ്. ഇവയൊന്നും കണ്ട് ഭ്രമിക്കുന്ന ആളല്ല താന്‍. ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയങ്ങളല്ലെന്നും ഇക്കാര്യത്തില്‍ വ്യക്തിപരമായി പരാതിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

സുരക്ഷ കുറച്ചത് പത്രത്തിലൂടെയാണ് അറിഞ്ഞത്. വര്‍ഷങ്ങളായി പ്രതിപക്ഷ നേതാവിന് സംസ്ഥാനത്ത് ഒരു സ്ഥാനമുണ്ട്. അത് ഇടിച്ചുതാഴ്ത്താനാണ് സര്‍ക്കാര്‍ നോക്കുന്നതെങ്കില്‍ തന്റെ സ്ഥാനത്തെയല്ല ബാധിക്കുക. പ്രതിപക്ഷ നേതൃസ്ഥാനത്തിന്റെ മഹത്വം കുറയ്ക്കാന്‍ നടത്തുന്ന ശ്രമമാണോ ഇതെന്ന് അറിയില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തപ്പോള്‍ സെഡ് കാറ്റഗറി സുരക്ഷയുണ്ടെന്ന് പോലീസാണ് തന്നെ അറിയിച്ചത്. എന്നാല്‍ തണ്ടര്‍ബോള്‍ട്ടോ എസ്‌കോര്‍ട്ടോ മറ്റുള്ള വലിയ സുരക്ഷാ സംവിധാനമോ വേണ്ടെന്നാണ് പോലീസിനെ അറിയിച്ചിരുന്നത്. അത്യാവശ്യ യാത്രകള്‍ക്ക് പോകാനായി പൈലറ്റ് മാത്രം മതിയെന്നാണ് അറിയിച്ചിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ചീഫ് വിപ്പിനെക്കാള്‍ താഴെയാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ സുരക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന് നല്‍കിയിരുന്ന സെഡ് കാറ്റഗറി സുരക്ഷയാണ് വൈ പ്ലസ് ആയി കുറച്ചത്. അഞ്ച് പോലീസുകാര്‍ മാത്രമാണ് ഓഫീസ് ഡ്യൂട്ടിക്ക് ഒപ്പമുള്ളത്. കഴിഞ്ഞ മാസം ചേര്‍ന്ന സുരക്ഷാ അവലോകന സമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ഗവര്‍ണറും മുഖ്യമന്ത്രിക്കുമാണ് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളത്. മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ക്ക് എ കാറ്റഗറി സുരക്ഷയും പ്രതിപക്ഷ നേതാവിന് വൈ പ്ലസ് കാറ്റഗറി സുരക്ഷയുമാണ് പുതുതായി അനുവദിച്ചത്.

Exit mobile version