അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നൽകി; വകുപ്പ് തല അന്വേഷണം നടത്തും; അമ്മയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന പരാതിയിൽ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുഞ്ഞിനെ അമ്മയ്ക്ക് നൽകുക എന്നതാണ് അഭികാമ്യമെന്നും കുഞ്ഞ് ദത്തുപോയിരിക്കുകയാണെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2020 ഒക്ടോബറിലാണ് അനുപമയെന്ന പരാതിക്കാരിയായ യുവതിക്ക് കുഞ്ഞ് ജനിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അമ്മ തൊട്ടലിൽ കിടത്തിയതായി മനസിലാക്കുന്നു. 2021 ഏപ്രിലിൽ അമ്മ പരാതി നൽകിയതായി മനസിലാക്കുന്നുണ്ട്. പറയുന്ന കാലയളവിൽ രണ്ട് കുഞ്ഞുങ്ങളെയാണ് ശിശുക്ഷേമ സമിതിയിൽ ലഭിച്ചത്. അതിൽ ഒരു കുഞ്ഞ് ഡിഎൻഎ പരിശോധനയിലൂടെ ഇവരുടേതല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ കുഞ്ഞ് ദത്തെടുത്തവരുടെ കയ്യിലാണ് ഉള്ളത്. അങ്ങനെയൊരു സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും മന്ത്രി പ്രതികരിച്ചു.

ഒരു പരാതി നൽകപ്പെടുമ്പോൾ അതിൽ ഉടനടി നടപടികൾ സ്വീകരിക്കപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഈ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം. ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു അവ്യക്തതയും ഇല്ല. കാരണം കുഞ്ഞിന്റെ അമ്മയുടെ ആവശ്യം അവരുടെ വേദനയും വിഷമവും നമ്മൾ കാണും. വിഷയം കോടതിയിലേക്ക് എത്തേണ്ട സാഹചര്യത്തിലാണ് ഉള്ളതെന്നാണ് മനസിലാക്കുന്നത്. അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് കൂടി ഈ അവസരത്തിൽ പരിശോധിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

അതോടൊപ്പം അമ്മതൊട്ടിലിൽ കുഞ്ഞിനെ കണ്ടെടുത്ത സമയം മുതൽ എന്തൊക്കെയാണ് സംഭവിച്ചത്, അസ്വാഭാവികമായിട്ടുള്ള എന്തെങ്കിലും കാര്യങ്ങൾ ഉണ്ടായിട്ടുണ്ടോ ഇതെല്ലാം വളരെ കൃത്യമായി തന്നെ പരിശോധിക്കപ്പെടും. അതിൽ ഒരു തർക്കവുമില്ല. ആ തരത്തിലുള്ള റിപ്പോർട്ട് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അമ്മയ്ക്ക് നീതി ലഭിക്കുന്ന രീതിയിലുള്ള ഇടപെടൽ തന്നെ ഉറപ്പാക്കും. സർക്കാരിനെ സംബന്ധിച്ച് ഇതിൽ അവ്യക്തതയില്ല. അമ്മയ്ക്ക് നൽകേണ്ട എല്ലാ പരിഗണനയും നൽകിക്കൊണ്ട് നീതിപൂർവമായി കാര്യങ്ങൾ നടത്തുമെന്നും കോടതിയിൽ സ്വീകരിക്കേണ്ടതായുള്ള നിലപാടുകൾ സ്വീകരിച്ച് മുന്നോട്ടുപോകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Exit mobile version