വരുന്ന അഞ്ചുദിവസം കൂടി കേരളത്തിൽ ഇടിമിന്നലോടെ കനത്തമഴ;മലയോരങ്ങളിൽ തീവ്രമാകും, മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വരുന്ന അഞ്ചുദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ കനത്തമഴയ്ക്ക് സാധ്യതയെന്നുണ്ടെന്ന് മുന്നറിയിപ്പ്. ബുധനാഴ്ചയും വ്യാഴാഴ്ചയും അതിശക്തമായ മഴപെയ്യും. ഇതിൽ വ്യാഴാഴ്ചയായിരിക്കും മഴ ലഭ്യത കൂടുതൽ. മലയോരങ്ങളിൽ തീവ്രമാകാനും ഇടയുണ്ട്. ഒരുസ്ഥലത്ത് ചെറിയ സമയത്തിൽ വൻതോതിൽ മഴപെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നുവെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.

അതേസമയം, പ്രകൃതിക്ഷോഭവും മഴമുന്നറിയിപ്പുകളും കണക്കിലെടുത്ത് ജില്ലകളിൽ ദുരന്ത പ്രതികരണസേനയുടെ 11 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂമുകൾ താലൂക്ക് തലത്തിൽ എല്ലാജില്ലകളിലും തുറന്നു.

ഇതിനിടെ, കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മലയോരങ്ങളിലും നദീതീരങ്ങളിലും കർശനമായ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. പകൽസമയം മഴ മാറിനിൽക്കുന്നതുകണ്ട് അമിത ആത്മവിശ്വാസം കാണിക്കേണ്ടതില്ല. കാലാവസ്ഥാ മുന്നറിയിപ്പുകൾക്കും മാറ്റങ്ങൾ സംഭവിക്കാം. അതിനാൽ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളിൽ താമസിക്കുന്നവരെയും നദിക്കരയിൽ അപകടകരമായ സാഹചര്യങ്ങളിൽ വസിക്കുന്നവരെയും മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version