ഉരുൾപൊട്ടലും അതിശക്തമായ മഴയും; കരകയറാതെ തെക്കൻ കേരളം; കോട്ടയം പ്ലാപ്പള്ളി ഗ്രാമം ഛിന്നഭിന്നമായി

കോട്ടയം: അപ്രതീക്ഷിതമായി ദുരിതം വിതച്ച് വീണ്ടും കനത്ത മഴ. തെക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുകയാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വെള്ളപ്പൊക്കത്തിന്റെയും ഉരുൾപൊട്ടലിന്റെയും ദുരിതം തുടരുന്നു. ഈ ജില്ലകളിൽ ഞാറാഴ്ചയും കനത്തമഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.

അതേസമയം, തെക്കൻ കേരളത്തിൽ ചില സ്ഥലങ്ങളിലെങ്കിലും മഴയ്ക്ക് നേരിയ ശമനമുണ്ടായത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും വെള്ളിയാഴ്ചയും ശനിയാഴ്ചയും പെയ്ത മഴ സമ്മാനിച്ച ദുരിതത്തിൽ നിന്ന് ഭൂരിഭാഗം പ്രദേശങ്ങളും മുക്തമായിട്ടില്ല. ഉരുൾപൊട്ടൽ നാശംവിതച്ച കൂട്ടക്കലിൽ ഇപ്പോഴും മഴ പെയ്യുകയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഞായറാഴ്ചയും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

കോട്ടയം ജില്ലയുടെ കിഴക്കൻ മലയോരപ്രദേശമായ പ്ലാപ്പള്ളിയിൽ ശനിയാഴ്ച രാവിലെ 8.30 മുതൽ 11.30 വരെ ചെറുതും വലുതുമായ ഇരുപതോളം ഉരുൾപൊട്ടലുണ്ടായി. കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ പഞ്ചായത്തിലെ മൂന്നാംവാർഡായ പ്ലാപ്പള്ളി പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്.

ഗ്രാമത്തിന്റെ ഒരുഭാഗം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലാണ്. പ്ലാപ്പള്ളിയിൽ 130ഓളം കുടുംബങ്ങളാണുള്ളത്. ഗ്രാമത്തിന്റെ കേന്ദ്രമായി കരുതുന്ന കടയ്ക്കൽ ജങ്ഷനിലാണ് വലിയ ഉരുൾപൊട്ടലുണ്ടായത്. സംഭവം നടക്കുന്ന സമയത്ത് പലരും വീട്ടിൽനിന്ന് പുറത്തായിരുന്നു. തിരിച്ചെത്താനാകാതെ ഇവർ ബുദ്ധിമുട്ടി. പ്ലാപ്പള്ളിയിൽനിന്ന് പൂഞ്ഞാറിലേക്കുപോകാനും പാതയുണ്ട്. ചോലത്തടം കൂടിയുള്ള ഈ ഭാഗത്തും ഒട്ടേറെ മണ്ണിടിച്ചിലുകൾമൂലം റോഡ് ഗതാഗതം തടസ്സപ്പെട്ടു. പ്ലാപ്പള്ളിയിലേക്ക് മുമ്പ് ഒരു ബസ് സർവീസ് ഉണ്ടായിരുന്നു. ഇപ്പോൾ അതും നിലച്ചിരിക്കയാണ്.

ഇവിടെ ഒരു ചായക്കടയും ഒരു പലചരക്കുകടയും ഒരു കപ്പേളയുമാണുള്ളത്. ഈ ചായക്കടയിലേക്ക് ഒഴുകിവന്ന മഴവെള്ളം മാറ്റുന്നതിനിടെയാണ് പ്രദേശവാസികളായ സരസമ്മയും റോഷ്‌നിയും അപകടത്തിൽപ്പെട്ടത്. പന്തലാട്ടിൽ മോഹനനും ഭാര്യ സരസമ്മയും ചേർന്നാണ് ചായക്കട നടത്തിയിരുന്നത്. സുഹൃത്തും സമീപവാസിയുമായ റോഷ്‌നി സരസമ്മയെ സഹായിക്കാനെത്തിയതായിരുന്നു. അപകടം നടക്കുന്ന സമയം റോഷ്‌നിയുടെ ഭർത്താവ് വേണു സമീപത്തുണ്ടായിരുന്നു. ഉരുൾ വരുന്നതുകണ്ട് വേണു ഉറക്കെ വിളിച്ചുപറഞ്ഞു, ഓടിമാറാൻ. ഇതിനിടെ, അപകടം നടന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഉരുൾപൊട്ടലിൽപ്പെട്ട പ്രദേശത്തിന്റെ താഴ്ഭാഗം താളുങ്കലാണ്. ഇവിടെയാണ് മൃതദേഹങ്ങൾക്കുവേണ്ടി തിരച്ചിൽ നടക്കുന്നത്. അപകടംനടന്ന സ്ഥലത്തെ പത്തുകുടുംബങ്ങളെ പത്തേക്കർ എന്ന സ്ഥലത്തെ സുരക്ഷിതസ്ഥാനത്തേക്കുമാറ്റിയിരിക്കുകയാണ്.

പ്ലാപ്പള്ളി നിവാസികൾ നിത്യോപയോഗസാധനങ്ങൾ വാങ്ങാനുംമറ്റും ആശ്രയിക്കുന്നത് ഏന്തയാർ, കൂട്ടിക്കൽ ടൗണുകളെയാണ്. ഇവിടേക്കുള്ള റോഡുകൾ തകർന്നു. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്ന് അരക്കിലോമീറ്റർ അകലെയായി ഒരു സർക്കാർ സ്‌കൂളുണ്ട്. ഇവിടെ ദുരിതാശ്വാസക്യാമ്പ് തുറന്നിട്ടുണ്ട്.

Exit mobile version