കൈനോട്ടക്കാരിയായി ജീവിതം; ഒടുവിൽ ഭർത്താവിന്റെ ക്രൂരമർദ്ദനമേറ്റ് ദാരുണമരണം; മോളമ്മയുടെ കൊലപാതകത്തിൽ ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ: തോട്ടപ്പള്ളിയിൽ പ്രദേശത്ത് കൈനോട്ടക്കാരിയായി ജീവിച്ചിരുന്ന നാടോടിസ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ച യുവാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊട്ടാരക്കര സ്വദേശിനി മോളമ്മ (പെണ്ണമ്മ-49)യെയാണു തിങ്കളാഴ്ച താമസസ്ഥലത്തിനുസമീപം മർദ്ദനമേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നു കസ്റ്റഡിയിലെടുത്ത കൊട്ടാരക്കര പുത്തൻവീട് സുനിലാ(43)ണ് അറസ്റ്റിലായത്. ഹരിപ്പാട്, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളിപ്രദേശങ്ങളിൽ വീടുകളിൽ കയറിയിറങ്ങി കൈനോട്ടം നടത്തിയാണു ഇവർ ജീവിച്ചിരുന്നത്.

ബുധനാഴ്ച രാവിലെ പതിനൊന്നിന് അമ്പലപ്പുഴ പോലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി മർദിച്ചതിനെത്തുടർന്നുണ്ടായ ആന്തരികരക്തസ്രാവമാണു മരണകാരണമെന്നു പോലീസ് അറിയിച്ചു.

കൈനോട്ടവുമായി ജീവിക്കുന്ന മോളമ്മ ഒരാഴ്ച മുൻപാണു തോട്ടപ്പള്ളിയിലെത്തിയത്. മോളമ്മയുടെ മൂന്നാമത്തെ ഭർത്താവാണ് സുനിൽ. സുനിലിന്റെ രണ്ടാമത്തെ ഭാര്യയും. നിയമപരമായി ഇവർ വിവാഹംകഴിച്ചിട്ടില്ല. ജോലിചെയ്തുകിട്ടുന്ന പൈസയ്ക്കു മുഴുവനും ഇരുവരും മദ്യപിക്കും. മദ്യപിച്ചശേഷം മോളമ്മ സ്ഥിരമായി സുനിലിനോടു വഴക്കുണ്ടാക്കും. ഇവരെ ഒഴിവാക്കണമെന്ന ലക്ഷ്യത്തോടെ ഏതാനും ദിവസങ്ങളായി സുനിൽ ക്രൂരമായി മർദിച്ചെന്നാണ് പോലീസ് പറയുന്നത്.

തലയ്ക്കും വയറിനുമേറ്റ മർദനത്തെത്തുടർന്ന് മോളമ്മ രണ്ടുദിവസമായി അവശനിലയിലായിരുന്നു. എന്നാലിവർ താമസിക്കുന്ന ഷെഡ്ഡിൽത്തന്നെ മരണപ്പെടണമെന്ന ആലോചനയിൽ ആശുപത്രിയിൽ കൊണ്ടുപോകാതെ കിടത്തിയിരിക്കുകയായിരുന്നു. കൃത്യസമയത്തു ചികിത്സ കിട്ടാതിരുന്നതിന്റെ ഫലമായി ആന്തരികരക്തസ്രാവമുണ്ടായാണു മരിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു.

Exit mobile version