വ്യാജ സമ്മതപത്രത്തിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട ശ്രീജയ്ക്ക് നിയമന ഉത്തരവ് ലഭിച്ചു; സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ നിയമനം

തിരുവനന്തപുരം: വ്യാജ സമ്മതപത്രത്തിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി എസ് ശ്രീജ നിയമന ഉത്തരവ് കൈപ്പറ്റി. ഇന്ന് 12ന് കോട്ടയം പിഎസ്സി ഓഫീസിലെത്തി നിയമന ശുപാര്‍ശ ശ്രീജ കൈപ്പറ്റിയത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലേക്കാണ് നിയമനം.

ജോലി വേണ്ടെന്ന് മറ്റൊരാള്‍ എഴുതി നല്‍കിയതിന്റെ പേരിലാണ് ശ്രീജയ്ക്ക് നിയമനം നഷ്ടമായത്. നേരത്തെ, ശ്രീജയുടെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറാന്‍ പിഎസ്സി യോഗം തീരുമാനമെടുത്തിരുന്നു.

റാങ്ക് പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്യണമന്നും ജോലി വേണ്ടെന്നും കാണിച്ചായിരുന്നു ശ്രീജയുടെ പേരില്‍ വ്യാജ സത്യവാങ്മൂലം. കൊല്ലം സ്വദേശിയാണ് വ്യാജ സത്യവാങ്മൂലം തയ്യാറാക്കിയത്. ഇരുവരുടേയും പേരും ഇനീഷ്യലും ജനനതീയ്യതിയും ഒന്നാണ്.

കുന്നത്തൂരില്‍ റവന്യൂവകുപ്പില്‍ ക്ലാര്‍ക്കാണ് ഇവര്‍. റാങ്ക് പട്ടികയിലുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി തെറ്റിദ്ധരിച്ചാണ് സമ്മതപത്രം നല്‍കിയതെന്നും തെറ്റുപറ്റിയതില്‍ ക്ഷമിക്കണമെന്നും കത്തില്‍ പറയുന്നു.

Exit mobile version