ഇപ്പോൾ ഞെട്ടിയത് ബോളിവുഡാണെങ്കിൽ മലയാള ചലച്ചിത്ര ലോകം ഞെട്ടാൻ ഒരു അധികകാലം വേണ്ടി വരില്ല; ആര്യന്റെ അറസ്റ്റിനോട് പ്രതികരിച്ച് ആലപ്പി അഷ്‌റഫ്

കൊച്ചി: മയക്കുമരുന്ന് പാർട്ടിക്കിടെ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ സംഭവത്തോട് പ്രതികരിച്ച് നിർമ്മാതാവ് ആലപ്പി അഷ്‌റഫ്. ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെയെന്ന് ആലപ്പി അഷ്‌റഫ് ഫേസ്ബുക്കിൽ കുറിച്ചു. ഷാരൂഖാന്റെ മകനെ ലഹരി മരുന്നുമായ് ബന്ധപ്പെട്ടു അറസ്റ്റ് ചെയ്തത് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. വൈകാതെ മലയാള ചലച്ചിത്ര ലോകവും ഞെട്ടുമെന്ന് ആലപ്പി അഷ്‌റഫ് പ്രതികരിച്ചു.

ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെ..
ഷാരൂഖാന്റെ മകനെ ലഹരി മരുന്നുമായ് ബന്ധപ്പെട്ടു അറസ്റ്റ് ചെയ്തത് ബോളീവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്.
ആര്യൻഖാൻ അറസ്റ്റിലായ ആഡംമ്പരക്കപ്പൽ ,
കൊച്ചിയിലും
വന്നു പോകാറുണ്ടന്നത് ഇവിടെയും ചിലരുടെ ചങ്കിടിപ്പ് വർദ്ധിപ്പിച്ചേക്കും.
ചലച്ചിത്ര മേഖലയിലെ ആധുനികവൽക്കരണത്തിന്റെ ഉപോൽപന്നമാണ് ലഹരിയുടെ ഈ അതിപ്രസരം.
മലയാള സിനിമയിലെ ലഹരിമരുന്നു മാഫിയായെ കുറിച്ച് മുൻപ് സിനിമ സംഘടനകൾ ആക്ഷേപം ഉന്നയിച്ചപ്പോൾ,
തെളിവു കൊണ്ടു വന്നാൽ അന്വേഷിക്കാമെന്നതായിരുന്നുഅന്നത്തെ സർക്കാർ നിലപാട് .
എന്നാൽ സിനിമ സംഘടനകളിലാരും തെളിവുകൾ ഒന്നും നൽകാതെയാണ് നടൻ ബിനീഷ് കോടിയേരി അറസ്റ്റിലായത്.
ആരോപണമുയർന്നപ്പോൾ തന്നെ അന്വേഷിച്ചിരുന്നു എങ്കിൽ ഒരുപക്ഷേ ബിനീഷിന് ഇന്നീഗതി വരില്ലായിരുന്നു.
ബിനീഷിനെക്കാൾ വമ്പൻ സ്രാവുകൾ വെളിയിൽ ഇന്നും വിഹരിക്കുകയാണ്.
ബിനീഷ് വെറും നത്തോലി മാത്രം.
വലയിൽ വീണ ചെറുമീൻ .
ഇപ്പോൾ ഞെട്ടിയത് ബോളിവുഡാണങ്കിൽ മലയാള ചലച്ചിത്ര ലോകം ഞെട്ടാൻ ഒരു പക്ഷേ അധികകാലം വേണ്ടി വരില്ല.
മലയാള ചലച്ചിത്ര ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്പൻന്മാർ എന്നാണ് കുടുങ്ങുന്നതെന്ന് പറയാൻ പറ്റില്ല.
ഷാരുഖാന്റെ മകനെക്കാൾ വലുതല്ലല്ലോ ഇവരാരും.
അത്യുന്നതങ്ങളിൽ വിരാചിക്കുന്ന ഇവരിൽ പലരുടെയും മേൽ അന്വേഷണത്തിന്റെ കണ്ണുകളുണ്ടന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.
പിടിക്കപ്പെട്ടാൽ ഇതുവരെ നേടിയതെല്ലാം നഷ്ടപ്പെടാൻ ഒരു നിമിഷം മതി.
കാരഗ്രഹത്തിലെ കാത്തിരിപ്പ് എല്ലാം തകർത്തെറിയും .
സൂക്ഷിച്ചില്ലങ്കിൽ…
ലഹരിയോടുള്ള ഈ ആഭിമുഖ്യം ഇവർ അവസാനിപ്പിച്ചില്ലങ്കിൽ ,
മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന ആ വാത്തകൾ താമസിയാതെ നമുക്ക് ഇനിയും കേൾക്കേണ്ടി വരും.
സ്വയം തിരുത്താൻ ഇനിയും സമയം ബാക്കിയുണ്ടു. ദയവായി
ആ അവസരം പഴാക്കരുതേ .

Exit mobile version