കോട്ടയം: പാലാ സെന്റ് തോമസ് കോളേജിലെ ദാരുണ കൊലപാതകത്തിന് പിന്നില്‍ പ്രണയത്തകര്‍ച്ചയെന്ന് പ്രതി അഭിഷേകിന്റെ മൊഴി. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അകല്‍ച്ച കാണിച്ചത് വൈരാഗ്യത്തിന് കാരണമായെന്നും അഭിഷേക് മൊഴി രേഖപ്പെടുത്തി. നിതിനയെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. ആയുധം കൊണ്ടുവന്നത് സ്വയം കൈ ഞരമ്പ് മുറിച്ച് പേടിപ്പിക്കാനെന്നും അഭിഷേക് പോലീസിന് മൊഴി നല്‍കി.
പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെയാണ് സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയത്. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിതിന മോളാണ് (22) കൊല്ലപ്പെട്ടത്. വൈക്കം സ്വദേശി അഭിഷേക് ആണ് ആക്രമണം നടത്തിയത്. മൂന്നാം വര്‍ഷ ഫുഡ് പ്രോസസിങ് ടെക്‌നോളജി വിദ്യാര്‍ഥികളാണ് ഇരുവരും.
വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം. പേപ്പര്‍കട്ടര്‍ ഉപയോഗിച്ചാണ് അഭിഷേക് കൊല നടത്തിയതെന്നാണ് കോട്ടയം എസ്പി ശില്‍പയുടെ പ്രതികരണം. കൊലപാതകത്തിന് മുമ്പ് ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നിട്ടുണ്ടോയെന്ന് അറിയില്ല, അന്വേഷണം നടക്കുകയാണെന്ന് എസ്പി പറഞ്ഞു.
അഭിഷേകും നിതിനയും നേരത്തെ പറഞ്ഞുവെച്ചത് പോലെ പരീക്ഷ കഴിഞ്ഞ് ഒരേ സമയത്ത് ഇറങ്ങുകയായിരുന്നു. ഇരുവരും തമ്മില്‍ നേരത്തേ പ്രശ്‌നങ്ങളുണ്ടായിരുന്നതായും, അത് സംസാരിച്ച് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒരേ സമയം ഇറങ്ങിയതെന്നുമാണ് പോലീസ് അനുമാനിക്കുന്നത്. നിധിനക്ക് 22 വയസും അഭിഷേകിന് 20 വയസുമാണ് ഉണ്ടായിരുന്നത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ ഇതുകൊണ്ട് കല്യാണത്തിന് സമ്മതിക്കില്ലെന്ന പേടി അഭിഷേകിനെ അലട്ടിയിരുന്നു. ഇതിന്റെ പേരിലായിരുന്നു ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം. ഇക്കാര്യം സംസാരിച്ച് പരിഹരിക്കാന്‍ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇരുവരും ഗ്രൌണ്ടിലൂടെ നടക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന പ്രശ്‌നം സംസാരിച്ച് പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ അഭിഷേക് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.