‘മോന്‍സന്‍ വാ തുറക്കുന്നതേ കള്ളം പറയാന്‍ വേണ്ടി മാത്രം, സുധാകരനുമായി ബന്ധം, ബാല അടുത്ത സുഹൃത്ത്’;മോന്‍സന്‍ മാവുങ്കലിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ഡ്രൈവര്‍

കൊച്ചി: തട്ടിപ്പുവീരന്‍ മോന്‍സന്‍ മാവുങ്കല്‍ വാ തുറക്കുന്നത് കള്ളം പറയാന്‍ വേണ്ടി മാത്രമെന്ന് മുന്‍ ഡ്രൈവറായിരുന്ന അജിത്ത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പലതവണ മോന്‍സന്റെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നും അജിത്ത് വെളിപ്പെടുത്തി. സുധാകരനെ പോലുള്ള ആളുകള്‍ മോന്‍സന്റെ ആര്‍ഭാടവും മറ്റും കണ്ട് പറ്റിക്കപ്പെട്ടതായിരിക്കുമെന്നും അജിത് പറഞ്ഞു.

”സുധാകരന്‍ നിരവധി തവണ മോന്‍സന്റെ വീട്ടില്‍ വന്നിട്ടുണ്ട്. സുധാകരന്റെ കൂടെയുള്ള എബിന്‍ നേരത്തെ മോന്‍സന്റെ കൂടെ കുറെക്കാലം ജോലി ചെയ്തിരുന്നു. എബിന്‍ തന്നെയാണ് സുധാകരനെ മോന്‍സന്റെ വീട്ടില്‍ കൊണ്ടു വന്നതും.” അതു കഴിഞ്ഞ് പലപ്പോഴും സുധാകരന്‍ അവിടെ വന്നിരുന്നിരുന്നുവെന്നും സുധാകരനെ പോലുള്ള ആളുകള്‍ മോന്‍സന്റെ ആര്‍ഭാടവും മറ്റും കണ്ട് പറ്റിക്കപ്പെട്ടതായിരിക്കുമെന്നും അജിത് പറഞ്ഞു.

നടന്‍ ബാലയും മോന്‍സണും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും പുരാവസ്തുക്കള്‍ പലതും സിനിമ സെറ്റുകളില്‍ ഉപയോഗിക്കുന്നതാണെന്നും അജിത് വെളിപ്പെടുത്തി.

അജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

‘സെപ്ഷ്യല്‍ ബ്രാഞ്ചിന് മൊഴി നല്കി ആലപ്പുഴയില്‍ നിന്നും ചേര്‍ത്തലയില്‍ എത്തുമ്പോള്‍ ബാല എന്നെ വിളിച്ചിരുന്നു. മോന്‍സനെതിരെ ഒരു മൊഴിയും നല്‍കരുതെന്നും നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് പോകണമെന്നും പറഞ്ഞു. അനൂപും ബാലയുമായുണ്ടായ പ്രശ്നത്തില്‍ ഞാന്‍ ഇടനിലക്കാരനായി നിന്ന് പ്രശ്നം പരിഹരിച്ചതുപോലെ താനും ഞാനും മോന്‍സനുമായുള്ള പ്രശ്നം തീര്‍ക്കണമെന്നും ബാല എന്നോട് പറഞ്ഞു. ഞാനും മോന്‍സണും തമ്മിലുള്ളത് സാമ്പത്തിക പ്രശ്നമാണെന്നും എനിക്ക് മോന്‍സന്‍ ശമ്പളം തരാനുള്ളതുകൊണ്ട് ഞാന്‍ ഇറങ്ങി പോയതാണെന്നുമാണ് ബാല പറയുന്നത്.

വാസ്തവത്തില്‍ അങ്ങനെ ഒരു സംഭവം തന്നെ ഉണ്ടായിട്ടില്ല. കാരണം കഴിഞ്ഞ പതിനൊന്നു വര്‍ഷത്തിലൊരിക്കല്‍പ്പോലും ശമ്പളത്തിന്റെ പേരില്‍ ഒരു വാക്ക് പോലും പറയേണ്ട അവസ്ഥയുണ്ടായിട്ടില്ല. അതായത് മോന്‍സന്‍ ബാലയ്ക്ക് വാച്ച് ചെയിനും വാങ്ങികൊടുത്തിരുന്നു. അത് ബാല മലബാര്‍ ഗോള്‍ഡില്‍ പോയി പരിശോധിച്ചപ്പോള്‍ ഇതെല്ലാം ഡ്യൂപ്ലിക്കറ്റാണെന്നും തട്ടിപ്പാണെന്നും പറഞ്ഞ് ഒരു കാലത്ത് ബാലയും മോന്‍സനും തമ്മില്‍ പിണങ്ങിയിരുന്നു.”ആറുപേര്‍ കേസ് കൊടുത്തെന്നു പറയുന്നതിലൊരാള്‍ അനൂപ് അഹമ്മദ് ഒരു അഞ്ച് ലക്ഷം രൂപയുടെ ഇടപാടില്‍ ബാലയുമായി പിണങ്ങി.

അവര്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഞാന്‍ ഒരു ഇടനിലക്കാരനായി ഞാന്‍ നിന്നിരുന്നു. എന്നാല്‍ അനൂപ് അഹമ്മദ് ആ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ നില്‍ക്കുന്ന സമയത്ത് ഏകദേശം ഒരു മുക്കാല്‍ ശതമാനത്തോളം പൈസ കൊടുക്കുകയും ബാക്കി പൈസ ബാല കൊടുത്തിരുന്നുവെന്ന് പറയുകയും ചെയ്ത് അനൂപിന് പൈസ തിരിച്ചു കൊടുത്തില്ല. അതെസമയം അങ്ങനെ ഒരാളുമായുള്ള ഫ്രണ്ട് ഷിപ്പ് വേണ്ടായെന്നു പറഞ്ഞ് അനൂപ് ആ പൈസയുടെ കാര്യം ആരോടും പറയാതെ ആ ബന്ധം അവിടെ വെച്ചു നിര്‍ത്തുകയും ചെയ്തു. ഞാന്‍ ഒരിക്കലും ശമ്പളവുമായുള്ള കാര്യത്തില്‍ ബാലയെ സമീപിച്ചിട്ടില്ല. ഉണ്ടെന്നതിന് തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നും ഇല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധനയ്ക്ക് വിധേയകരാക്കണം.”

”ഈശോ തുടച്ചുവെന്നു പറയുന്ന വെള്ള ടവല്‍, സന്തോഷ് നല്കിയതാണ്. ഫിലിം ഷൂട്ടിങ്ങില്‍ സാധനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന സന്തോഷ് അതിന്റെ ഒരു കോപ്പി മോന്‍സനു കൊടുത്തുവെന്ന് എന്നോട് പറഞ്ഞു. അതിന്റെ തെളിവുകളും എന്റെ കൈയ്യില്‍ ഉണ്ട്. സന്തോഷ് ഇപ്പോള്‍ ഒളിവിലാണ്. എളമക്കരയില്‍ പൈസ കൊടുക്കാന്‍ ഉള്ളതിനാല്‍ ഇവിടെ നില്‍ക്കാന്‍ നിക്കകള്ളിയില്ലാതെ മോന്‍സന്‍ തന്നെ സന്തോഷിനെ വെറെ എവിടെയോ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. മോന്‍സന്‍ പൈസ കൊടുക്കുമ്പോള്‍ വന്നാല്‍ മതിയെന്നാണ് പറഞ്ഞിരിക്കുന്നത്. ഇന്നലെ എനിക്ക് മേസേജ് അയച്ചു. എനിക്ക് തരാനുള്ള പൈസയെല്ലാം തരാമെന്നും പറഞ്ഞു. എന്നാല്‍ വിളിക്കുകയോ എവിടെ ഉണ്ടെന്ന് പറയുകയോ ചെയ്തിട്ടില്ല.”

”വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയായ ബോബിയും അരുണും നാടുവിട്ടിരിക്കുകയാണ്. ആ അരുണാണ് കൊല്ലത്ത് നിന്നും ടിപ്പുവിന്റെ കസേര നിര്‍മിച്ച മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ എത്തിച്ചത്. ബാക്കിയെല്ലാം സന്തോഷ് കൊടുത്തതും ബാക്കിയുള്ളവ കോയമ്പത്തൂരിലെ ഡോ. പ്രഭു കൊടുത്തതുമാണ്. തൃശൂരിലെ സുകുമാരനില്‍ നിന്നും മട്ടാഞ്ചേരിയില്‍ നിന്നും ക്രൗണ്‍ പ്ലാസയില്‍ നിന്നും വാങ്ങിയിട്ടുണ്ട്. എന്റെ അറിവില്‍ ഇയാള്‍ ഇതുവരെ വിദേശത്തു പോയിട്ടുമില്ല. ആരും വിദേശത്ത് നിന്നും ഒരു സാധനവും കൊടുത്തിട്ടുമില്ല. പുളളി ഒരു ബിസിനസ് ചെയ്തിട്ടുമില്ല.” ”പ്രവാസി മലയാളി ഫെഡറേഷന്റെയും നോര്‍ക്ക റൂട്ട്സിന്റെയും വിദേശ മലയാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അനിത വിളിച്ചാണ് ഒരുതവണ മനോജ് എബ്രാഹാം സാറും ഡിജിപി ലോക്നാഥ്സാറും മോന്‍സന്റെ വീട്ടിലെ മ്യൂസിയം കാണാന്‍ വന്നത്. പിന്നീട് ഒരിക്കലും വന്നിട്ടില്ല. പിന്നീട് ബെഹ്റ സാറിന്റെ ഓഫീസുമായി ബന്ധപ്പെട്ട് അരുള്‍ എന്ന വ്യക്തിക്ക് മോന്‍സന്‍ തുടര്‍ച്ചയായി നിരവധി സമ്മാനങ്ങള്‍ നല്കിയിരുന്നു. എപ്പോഴും പൊലീസ് ഓഫീസര്‍മാര്‍ ആരെങ്കിലും അവിടെ ഉണ്ടാകും. സിനിമ താരങ്ങളും ഇടക്കെല്ലാം ഇവിടെ എത്തിയിരുന്നു. ആദ്യമൊന്നും എനിക്ക് ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം തന്നെ വ്യാജമാണെന്നറിഞ്ഞിരുന്നില്ല. പിന്നീട് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം വന്നപ്പോഴാണ് ഇതെല്ലാം വ്യാജമാണെന്നറിഞ്ഞത്. പല ആളുകളില്‍ നിന്നും പറ്റിച്ച പണം കൊണ്ടാണ് ഇയാള്‍ രണ്ടു മക്കളെയും എംബിബിഎസ് പഠിപ്പിച്ചത്. അല്ലാതെ ഒരു ജോലിക്കു പോലും പോയില്ല. ”

Exit mobile version