സുരക്ഷിതമെന്ന് നാം കരുതിയിരുന്ന ശര്‍ക്കരയും നിശബ്ദ കൊലയാളി! സംസ്ഥാനത്ത് വില്‍ക്കുന്നത് മായം കലര്‍ന്ന ശര്‍ക്കര; കേടുവരാതിരിക്കാന്‍ ചേര്‍ക്കുന്നത് ക്യാന്‍സറിന് ഇടയാക്കുന്ന മാരക വിഷം!

ചെറിയ അളവില്‍ പോലും ശരീരത്തിനുള്ളിലെത്തിയാല്‍ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള റോഡമിന്‍ ബിയുടെ സാന്നിധ്യം ശര്‍ക്കരയിലുണ്ടെന്നാണ് കണ്ടെത്തല്‍.

കോഴിക്കോട്: സംസ്ഥാനത്ത് വില്‍പ്പനയില്‍ വയ്ക്കുന്നത് മായം കലര്‍ന്ന ശര്‍ക്കരയെന്ന് റിപ്പോര്‍ട്ട്. തുണികള്‍ക്ക് നിറം നല്‍കുന്ന രാസവസ്തു അപകടകരമായ അളവിലാണ് ശര്‍ക്കരയില്‍ ചേര്‍ക്കുന്നത്.

ചെറിയ അളവില്‍ പോലും ശരീരത്തിനുള്ളിലെത്തിയാല്‍ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള റോഡമിന്‍ ബിയുടെ സാന്നിധ്യം ശര്‍ക്കരയിലുണ്ടെന്നാണ് കണ്ടെത്തല്‍.

നിറം കലര്‍ത്തിയ ശര്‍ക്കര വ്യാപകമായി സംസ്ഥാനത്തേക്ക് ഒഴുകുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. കാലങ്ങളോളം കേടുകൂടാതിരിക്കാനും നിറം നിലനിര്‍ത്തുന്നതിനുമായാണ് മായം കലര്‍ത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലെ മൂന്ന് കടകളില്‍ നിന്ന് വാങ്ങിയ ശര്‍ക്കര സാമ്പിളുകള്‍ പാലില്‍ കലക്കിയപ്പോള്‍ നിറവ്യത്യാസം പ്രകടമായി.

തുടര്‍ന്ന്, വിദഗ്ധ പരിശോധനക്കായി സാമ്പിളുകള്‍ മലാപ്പറമ്പിലെ സര്‍ക്കാര്‍ ലബോറട്ടറിയില്‍ എത്തിച്ചു. ശര്‍ക്കലയുടെ പരിശോധനഫലം ഞെട്ടിക്കുന്നതായിരുന്നു. സാമ്പിളുകളില്‍ മായം കലര്‍ന്നിരിക്കുന്നു. തുണികള്‍ക്ക് നിറം നല്‍കുന്ന റോഡമിന്‍ ബി എന്ന ഡൈയാണ് ശര്‍ക്കര സാമ്പിളുകളില്‍ ചേര്‍ത്തിരിക്കുന്നത്. വെളളത്തില്‍ കലര്‍ത്തിയാല്‍ പിങ്ക് നിറമാകും. ഒരു കാരണവശാലും ശരീരത്തില്‍ എത്താന്‍ പാടില്ലാത്ത ഒന്നാണിത്.

തമിഴ്‌നാട്ടിലെ പളനി, ഡിണ്ടിഗല്‍, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ശര്‍ക്കര എത്തുന്നത്. ചെറിയ കുട്ടികള്‍ക്കായി തയ്യാറാക്കുന്ന കുറുക്ക് മുതല്‍ കടലമിഠായിയും എള്ളുണ്ടയും അടക്കമുള്ള നിരവധി ബേക്കറി ഉത്പന്നങ്ങളില്‍ വരെ ശര്‍ക്കര ഉപയോഗിക്കുന്നുണ്ട്.

Exit mobile version