ഭരണമികവിലും ആഭ്യന്തര സുരക്ഷയിലും യുപി മുന്നില്‍: തന്റെ ഭരണത്തില്‍ ഒരൊറ്റ വര്‍ഗീയ കലാപവും നടന്നിട്ടില്ല; യോഗി ആദിത്യനാഥ്

വാരണാസി: ഉത്തര്‍പ്രദേശില്‍ താന്‍ ഭരിയ്ക്കുമ്പോള്‍ വര്‍ഗീയ കലാപങ്ങളൊന്നും നടന്നില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് രാജ്യത്ത് യുപിയെ കുറിച്ചുള്ള ധാരണ മാറിയതായും യോഗി പൊതുപരിപാടിക്കിടെ പറഞ്ഞു.

വര്‍ഗീയ കലാപങ്ങളുടെ ഭൂമിയായിരുന്നു ഉത്തര്‍പ്രദേശ്. നാലര വര്‍ഷത്തിനിടെ ഒരൊറ്റ കലാപം പോലും സംസ്ഥാനത്ത് നടന്നിട്ടില്ല. ഭരണമികവിലും ആഭ്യന്തര സുരക്ഷയിലും സംസ്ഥാനം വളരെയധികം മെച്ചപ്പെടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ നാലര വര്‍ഷം പൂര്‍ത്തിയാക്കിയതിന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി.

അയോധ്യയിലും കാശിയിലും ദീപോത്സവവും ദീപാവലിയും ലോകോത്തരമായി സംഘടിപ്പിച്ച് ഉത്തര്‍പ്രദേശിന്റെ പാരമ്പര്യം നിലനിര്‍ത്തി. വര്‍ഗീയ ചാപ്പ ലഭിക്കുമെന്ന പേടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്യാതിരുന്ന കാര്യമാണിതെന്നും യോഗി പറഞ്ഞു.

ക്രിമിനലുകളെയും മാഫിയകളെയും ജാതിമത വ്യത്യാസമില്ലാതെ പിടികൂടി. 1,800 കോടി രൂപയുടെ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്തു. ക്രിമിനലുകളുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതായും യോഗി പറഞ്ഞു. സംസ്ഥാനത്ത് നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനത്തെ കുറിച്ചും യോഗി പരിപാടിയില്‍ വിശദീകരിച്ചു. അടുത്ത വര്‍ഷം ആദ്യമാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Exit mobile version