തുടര്‍ച്ചയായി ഒന്നാം സമ്മാനം: ലക്കി സെന്ററായി 12 കോടി വിറ്റ മീനാക്ഷി ലോട്ടറീസ്

കൊച്ചി: ഇത്തവണത്തെ തിരുവോണം ബംപര്‍ ഒന്നാം സമ്മാനമായ 12 നേടിയ ഭാഗ്യവാനെ കാത്തിരിക്കുകയാണ് കേരളം. അതേസമയം, സ്ഥിരമായി ഒന്നാം സമ്മാനം നേടുന്ന ഏജന്‍സിയായി മീനാക്ഷി ലോട്ടറീസ് വാര്‍ത്തകളില്‍ ഇടംപിടിയ്ക്കുകയാണ്.

തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറീസില്‍ നിന്നും വിറ്റുപോയ ടിക്കറ്റാണ് ഈ വര്‍ഷത്തെ തിരുവോണം ബംമ്പര്‍ ഒന്നാം സമ്മാനം നേടിയത്. T E 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. മീനാക്ഷി ലോട്ടറീസിന്റെ റീട്ടെയില്‍ കൗണ്ടറില്‍ നിന്നും ഒറ്റ ടിക്കറ്റായാണ് ഇത് വിറ്റുപോയത്. ആരാണ് 12 കോടിയുടെ ടിക്കെറ്റെടുത്ത ഭാഗ്യശാലിയെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

തുടര്‍ച്ചയായി ഒന്നാം സമ്മാനം വാങ്ങിക്കുന്ന ഏജന്‍സിയാണ് തങ്ങളുടേതെന്ന് മീനാക്ഷി ടിക്കറ്റ് കൗണ്ടര്‍ പ്രതികരിച്ചു. ഓരോ മാസത്തിലും സമ്മാനങ്ങള്‍ അടിക്കാറുണ്ട്. പത്ത് കൊല്ലത്തിനിടക്ക് ഇത് ആദ്യമായാണ് ഓണം ബംമ്പര്‍ ഒന്നാം സമ്മാനം അടിക്കുന്നത്.

കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളുടെ ഏജന്‍സിയിലൂടെ കോടിപതിയെ കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്നും മീനാക്ഷി ലോട്ടറീസിന്റെ ഉടമ മുരുകേഷ് തേവര്‍ പറഞ്ഞു.

12 കോടിയില്‍ പത്ത് ശതമാനം കമ്മീഷനായി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഓണം ബംമ്പര്‍ രണ്ടാം സമ്മാനം ലഭിച്ചതും ഈ കൗണ്ടറില്‍ നിന്ന് വിറ്റുപോയ ടിക്കറ്റിനായിരുന്നുവെന്ന് ഏജന്‍സി ജീവനക്കാര്‍ പറഞ്ഞു. ഇത്തവണ ഒന്നാം സമ്മാനം ലഭിച്ചതില്‍ വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്. കൊല്ലത്തു നിന്നാണ് ഞങ്ങള്‍ ടിക്കറ്റ് വാങ്ങിയതന്നും മുരുകേഷ് പറയുന്നു.

Exit mobile version