’65 ലക്ഷം രൂപ തന്നില്ലെങ്കില്‍ ക്വട്ടേഷന്‍’: തിരുവോണം ബംപറടിച്ച ജയപാലന് ഭീഷണി

കൊച്ചി: സംസ്ഥാന സര്‍ക്കാറിന്റെ 12 കോടിയുടെ തിരുവോണം ബംപറടിച്ച കൊച്ചി മരട് സ്വദേശി ജയപാലന് ഭീഷണി. 65 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കും എന്നാണ് ജയപാലന് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചത്.

കണ്ണൂര്‍ ഭാഷയിലാണ് കത്ത് എഴുതിയിരിക്കുന്നത്. തൃശൂര്‍ ചേലക്കര പിന്‍കോഡില്‍ നിന്നാണ് ഊമക്കത്ത് അയച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ ജയപാലന്‍ മരട് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി.

പോപ്പുലര്‍ ഫ്രണ്ട്, കണ്ണൂര്‍, കേരള എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിനൊപ്പം ഒരു ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. തിരുവോണം ബംപറില്‍ ലഭിച്ച പണത്തില്‍ നിന്നും 65 ലക്ഷം നല്‍കിയില്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കുമെന്ന് കത്തില്‍ പറയുന്നു.

കത്തിന്റെ കാര്യം മൂന്നാമത് ഒരാള്‍ അറിയരുത് എന്നും ഭീഷണിയുണ്ട്. 15 ദിവസത്തിനകം പണം വേണമെന്നും അതല്ലെങ്കില്‍ പണം അനുഭവിക്കാന്‍ അച്ഛനേയും മക്കളേയും അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നതായി ജയപാലന്‍ വ്യക്തമാക്കി.

അലുവാ കഷണം പോലെ ഒരു സ്ഥലം ഉണ്ടെന്നും അതില്‍ അര ഏക്കര്‍ വാങ്ങണമെന്നും അതിന്റെ വിലയാണ് 65 ലക്ഷമെന്നും കത്തിലുണ്ട്. ജീവിതം വഴിമുട്ടിയ എഴുപതുകാരനും ഭാര്യയ്ക്കും സഹായത്തിന് ആരുമില്ലെന്നും കത്തില്‍ പറയുന്നു.

കത്തിലെ വാചകങ്ങള്‍ ഇങ്ങനെ: ”മുതല്‍ ജപ്തിയിലാണ്. വീണ്ടെടുക്കാന്‍ ഓനെക്കൊണ്ടും ഓളെ കൊണ്ടും കഴിയില്ല. ഓനാണെങ്കില്‍ മാനസിക രോഗിയാണ്. മരുന്ന് മുടങ്ങാതെ കഴിക്കണം. ഞമ്മടെ ജാതിയിലെ ഒരു നായിന്റെ മോന്‍ ചതിച്ച ചതിയാണ്. നിങ്ങള്‍ക്ക് പടച്ചോന്‍ കനിഞ്ഞതാണ്. നിങ്ങള്‍ അധ്വാനിച്ചതല്ലല്ലോ. ആ പടച്ചോനോട് നന്ദികേട് കാട്ടരുത്. ഇവര്‍ നിങ്ങള്‍ കാരണം രക്ഷപ്പെടണം. 7 കോടിയില്‍ നിന്ന് ഈ പണം നഷ്ടപ്പെടുന്നില്ലല്ലോ. നിങ്ങളുടെ പിന്നാലെ ഞങ്ങളുടെ ആള്‍ക്കാരുണ്ട്. നിങ്ങളെ ബിജെപി സംഘികളോ പോലീസോ ഒരുത്തനും സംരക്ഷിക്കില്ല. നിങ്ങളല്ലാതെ വേറൊരാളും ഇത് അറിയണ്ട”.

Exit mobile version