ഇതാണ് ഭാഗ്യം! പ്രവാസം അവസാനിപ്പിച്ച് ബാധ്യതകള്‍ തീര്‍ക്കാന്‍ ‘ഭാഗ്യംവിറ്റു’: നിനച്ചിരിക്കാതെ 12 കോടി വന്നുകയറിയത് ബാക്കി വന്ന ടിക്കറ്റില്‍

തിരുവനന്തപുരം: ഭാഗ്യം എന്നുപറഞ്ഞാല്‍ നിനച്ചിരിക്കാതെ എത്തുന്നതാണ്. അങ്ങനെ ഭാഗ്യം വിറ്റ് കേരളത്തിലെ പുതിയ കോടീശ്വരനായിരിക്കുകയാണ് തെങ്കാശി സ്വദേശി ഷറഫുദ്ദീന്‍.

പന്ത്രണ്ട് കോടിയുടെ ഭാഗ്യം ഷറഫുദ്ദീന്റെ കൈകളിലെത്തിയത് വിറ്റ് ബാക്കി വന്ന ടിക്കറ്റിലൂടെയാണ്. കേരളസര്‍ക്കാറിന്റെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം തേടിയെത്തിയത് ഷറഫുദ്ദീനെയാണ്.

ലോട്ടറി എടുക്കാതെ തന്നെ ഷറഫുദ്ദീന് ലോട്ടറി അടിച്ചിരിക്കുകയാണ്. വിറ്റു പോകാതെ മാറ്റിവെച്ച ലോട്ടറിയിലൂടെയാണ് ഭാഗ്യദേവത അനുഗ്രഹിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം 12 കോടി XG 358753 എന്ന നമ്പര്‍ ടിക്കറ്റിനാണ്.

ലോട്ടറി വില്‍പ്പനക്കാരനായ ഷറഫുദ്ദീന് ബാക്കി വന്ന ടിക്കറ്റില്‍ നിന്നാണ് സമ്മാനം അടിച്ചത്. ഷറഫുദ്ദീന് ലോട്ടറി അടിച്ചതില്‍ വളരെ സന്തോഷമെന്നാണ് അദ്ദേഹത്തിന് ലോട്ടറി വില്‍ക്കാനായി നല്‍കിയ ഭരണി ഏജന്‍സി ഉടമ പറഞ്ഞത്.

ബാക്കി വന്ന ടിക്കറ്റില്‍ നിന്നാണ് സമ്മാനം ലഭിച്ചതെന്നും പണം കിട്ടിയിട്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. നേരത്തെ ചെറിയ തുകയൊക്കെ സമ്മാനമായി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഷറഫുദ്ദീന്‍ ഏറെ കാലം പ്രവാസിയായിരുന്നു. സാമ്പത്തിക ബാദ്ധ്യതകളുളള അദ്ദേഹം അത് വീട്ടുന്നതിന് കൂടി വേണ്ടിയാണ് ലോട്ടറി കച്ചവടം നടത്തിയിരുന്നത്.

രണ്ട് സഹോദരന്മാരും അമ്മയുമാണ് ഷറഫുദ്ദീന്റെ കുടുംബത്തിലുളളത്. തെങ്കാശി സ്വദേശിയാണെങ്കിലും ഷറഫുദ്ദീന്‍ മലയാളം നന്നായി സംസാരിക്കും. അടിച്ച ലോട്ടറി ടിക്കറ്റുമായി ഷറഫുദ്ദീന്‍ സംസ്ഥാന ലോട്ടറി വകുപ്പില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

Exit mobile version