ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ച് ശോഭനാ ജോര്‍ജ്

തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ച് ശോഭനാ ജോര്‍ജ്. ഖാദി ബോര്‍ഡിന്റെ ആദ്യ വനിതാ വൈസ് ചെയര്‍പേഴ്‌സനായിരുന്നു ശോഭനാ ജോര്‍ജ്. സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് വിവരം.

ചെങ്ങന്നൂരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. ശോഭന ജോര്‍ജ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സന്ദര്‍ശനത്തിന് പിന്നാലെയാണ് മൂന്നര വര്‍ഷത്തെ സേവനം ശോഭനാ ജോര്‍ജ് അവസാനിപ്പിക്കുന്നത്. ഇക്കാലയളവില്‍ ശമ്പളം വാങ്ങാതെയാണ് പ്രവര്‍ത്തിച്ചതെന്ന് ശോഭനാ ജോര്‍ജ്ജ് രാജി പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

തന്റെ സേവനം ഇനി ഏതു മേഖലയില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും ശോഭനാ ജോര്‍ജ് പ്രതികരിച്ചു. തന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായ ഒരു രാഷ്ട്രീയ തീരുമാനമെടുക്കേണ്ട സാഹചര്യം വന്നപ്പോള്‍ അതിന് ധൈര്യം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയാണെന്നും, ആ തീരുമാത്തില്‍ ഒരു കാലത്തും നിരാശ തോന്നിയിട്ടില്ലെന്നും ശോഭനാ ജോര്‍ജ് പ്രതികരിച്ചു.

കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന ശോഭന പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 2018-ലാണ് സിപിഎമ്മിലെത്തിയത്. 1991, 1996, 2001 വര്‍ഷങ്ങളില്‍ ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. ചെങ്ങന്നൂരില്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് 2016-ല്‍ കോണ്‍ഗ്രസ് വിട്ടു. ശോഭനാ ജോര്‍ഡ് പാര്‍ട്ടി വിട്ടതിനുശേഷം ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വിജയിക്കാനായിട്ടില്ല. ഈ ആത്മബന്ധമാണ് രാജി പ്രഖ്യാപനം ചെങ്ങന്നൂരില്‍ നടത്താന്‍ കാരണമെന്ന് ശോഭനാ ജോര്‍ജ് പറഞ്ഞു.

Exit mobile version