പണി പാളി! വില കുറഞ്ഞ പ്രശസ്തിയ്ക്ക് വേണ്ടി അപകീര്‍ത്തിപ്പെടുത്തി! ശോഭന ജോര്‍ജിനോട് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാലിന്റെ നോട്ടീസ്

നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് മോഹന്‍ലാലിന്റെ നിലപാടെന്നാണ് സൂചന

തിരുവനന്തപുരം: ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതിന്റെ പേരില്‍ സംസ്ഥാന ഖാദി ബോര്‍ഡ് മുണ്ട് നിര്‍മ്മാണ കമ്പനിക്കും മോഹന്‍ലാലിനും നോട്ടീസ് അയച്ചത് വന്‍ വിവാദത്തില്‍ കലാശിച്ചിരുന്നു. ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോയാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് അന്ന് സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് നോട്ടീസ് അയച്ചത്.

മോഹന്‍ലാലിനെ പോലൊരു നടന്‍ ഇത്തരം പര്യസങ്ങളുടെ ഭാഗമാവുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നായിരുന്നു നോട്ടീസ്. പരസ്യം പിന്‍വലിക്കാന്‍ കമ്പനി തയ്യാറായെങ്കിലും ഇത് വ്യക്തപരമായി തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് താരം നിയമനടപടിയ്ക്ക് ഒരുങ്ങിയിരിക്കുന്നത്. വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി പ്രശസ്ത സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭന ജോര്‍ജ് പരസ്യമായി മാപ്പ് പറയണമെന്നാണ് മോഹന്‍ലാലിന്റെ ആവശ്യം.

പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ പൊതുചടങ്ങില്‍ പരസ്യമായി ആക്ഷേപിച്ചു, പത്ര ദൃശ്യമാധ്യമങ്ങളിളും മറ്റും വാര്‍ത്ത നല്‍കി, വക്കീല്‍ നോട്ടീസ് അയക്കുന്നതിന് മുന്‍പ് ഉണ്ടായ ഇത്തരം നടപടികള്‍ വൃത്തികെട്ട പ്രശസ്തി ലക്ഷ്യമിട്ടാണെന്ന് എണ്ണിപ്പറഞ്ഞാണ് താരം വക്കീല്‍ നോട്ടീസ് അയച്ചത്. മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളിലേയ്ക്ക് കടക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പുണ്ട്.

2018 നവംബര്‍ 22 എന്ന് തീയതി ഇട്ട് അയച്ച വക്കീല്‍ നോട്ടീസ് കൈപ്പറ്റിയെങ്കിലും പ്രതികരിക്കാന്‍ ഖാദിബോര്‍ഡ് തയ്യാറായിട്ടില്ലെന്നാണ് വിവരം. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് മോഹന്‍ലാലിന്റെ നിലപാടെന്നാണ് സൂചന

Exit mobile version