പകൽ സഞ്ചാരം, രാത്രി താമസം; കാരവൻ ടൂറിസം കേരളത്തിലും; പുതിയ പദ്ധതിയുമായി വിനോദസഞ്ചാര വകുപ്പ്; പ്രഖ്യാപിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ടൂറിസം മേഖലയുടെ സമഗ്രമായ മാറ്റം ലക്ഷ്യം വെച്ച് കേരളത്തിലും കാരവൻ ടൂറിസം പദ്ധതി വരുന്നു. വിനോദസഞ്ചാരികൾക്ക് ടൂറിസം കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇനി കാരവൻ വാഹനത്തിൽ ഒരുക്കുമെന്ന് ടുറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.

സ്വകാര്യ സംരംഭകരാണ് ഇത് നിരത്തിലിറക്കുക. ടൂറിസ്റ്റുകളുടെ സുരക്ഷ പൂർണമായും ഉറപ്പാക്കിയാവും കാരവൻ വാഹനങ്ങളുടെ പ്രവർത്തനം. 24 മണിക്കുറും പ്രവർത്തിക്കുന്നതാവും കാരവൻ പാർക്കുകൾ. പകൽ സമയത്ത് സഞ്ചരിക്കുവാനും, രാത്രിയിൽ താമസിക്കാനുള്ള സൗകര്യവുമാണ് കാരവനിൽ ഏർപ്പെടുത്തുക. രണ്ടുപേർക്കും നാലു പേർക്കും സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനമാക്കി ഇത് മാറ്റിയെടുക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കാരവൻ പദ്ധതിയിൽ അംഗമാകുന്നവർക്ക് സബ്‌സിഡി നൽകും. കാരവൻ പാർക്കും ഇതിന്റെ ഭാഗമാകും. കാരവൻ പാർക്ക് തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാകും ഇനി പ്രവർത്തിക്കുക. 2022 ജനുവരിയോടു കൂടി ഇതിന്റെ പദ്ധതികൾക്ക് തുടക്കം കുറിക്കും.

അഞ്ച് കൊല്ലത്തിനുളളിൽ 500 പുതിയ ടൂറിസം കേന്ദ്രങ്ങൾ കൂടി ഇവിടെ ഉറപ്പാക്കും. കോവിഡിന്റെ ഇളവ് ടൂറിസത്തിന് ഏറെ ഗുണം ചെയ്തു. സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തുന്നത്. കോവിഡ് പ്രതിസന്ധിയിൽ ടൂറിസം മേഖല വളരെയധികം പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ ഇത്തരത്തിലുള്ള മുന്നൊരുക്കങ്ങളിലൂടെ ടൂറിസം മേഖലയെ പുനർജീവിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ടൂറിസം മേഖല ശ്രമിക്കുന്നതെന്നും വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു.

Exit mobile version