തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സുജാതയെ അറിയാം.അതുപോലെ തന്നെ കണ്ടക്ടറാകാന്‍ പരീക്ഷയെഴുതിയവരുടെ കാത്തിരിപ്പും നിയമനഉത്തരവു കിട്ടുമ്പോഴുള്ള സന്തോഷവും സുജാതയ്ക്കും കൃത്യമായി അറിയാം.
19 വര്‍ഷം കെഎസ്ആര്‍ടിസി കണ്ടക്ടറായിരുന്നു സുജാതയുടെ ഭര്‍ത്താവ് കൃഷ്ണന്‍കുട്ടി. എന്നാല്‍ തന്റെ പാതിയായ ഭര്‍ത്താവ് സ്‌ട്രോക്ക് വന്ന് കിടപ്പിലായതോടെ 4 മക്കളടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ചുമതല സുജാത തന്റെ തോളില്‍ എടുത്തുവെച്ചു. ശേഷം കണ്ടക്ടര്‍മാര്‍ക്കുള്ള ബാഗുകളുമായി സുജാത തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി. 2012ല്‍ തുടങ്ങിയ ആ ശീലം ഇന്നും തുടരുന്നു. റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലേക്ക് നിയമിക്കപ്പെട്ടവര്‍ എത്തുമെന്ന് അറിഞ്ഞതോടെ് ഇന്നലെ ഒരു ദിവസത്തേക്കു കച്ചവടം ചീഫ് ഓഫിസിനു മുന്നിലേക്കു മാറ്റി ആ പാവം.
പുതിയതായി ജോലിക്ക് പ്രവേശിക്കുന്ന പലരും ബാഗും ഡയറിയും വാങ്ങിയാണു മടങ്ങിയത്. പൂവാര്‍ ഡിപ്പോയിലെ കണ്ടക്ടറായിരുന്ന കൃഷ്ണന്‍കുട്ടിക്ക് വയ്യാതായതോടെ വികാസ് ഭവനിലേക്കു മാറി. ഒരു വശം തളര്‍ന്നതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ വളരെ കഷ്ടമാണ് ഈ കുടുംബത്തിന്റെ നില. നാലു മക്കളില്‍ മൂത്തയാള്‍ക്കു ഹൃദയസംബന്ധമായ രോഗമാണ്. രണ്ടാമതെ മകന്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നു. മകള്‍ അപകടത്തില്‍പ്പെട്ടു ചികിത്സയിലായിരുന്നു. ഏറ്റവും ഇളയ മകള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
കെഎസ്ആര്‍ടിസിയെ വിശ്വസിക്കണ്ട എന്ന് പലരും പറഞ്ഞപ്പോഴും അവരോട് സുജാത തര്‍ക്കിച്ചു. കോര്‍പറേഷനിലെ ജീവനക്കാരിയല്ലെങ്കിലും കെഎസ്ആര്‍ടിസിയിലെ ഓരോ അനക്കവും ദിവസവും സുജാത അറിയുന്നുണ്ട്. ഒരോ ദിവസത്തെ ആ കഥകളും രോഗക്കിടക്കയിലുള്ള കൃഷ്ണന്‍കുട്ടിക്ക് പറഞ്ഞുകൊടുക്കാറുമുണ്ട്.