കോഴിക്കോട് നിപ ലാബ് ഒരുക്കിയത് അതിവേഗത്തില്‍, പരിശോധനയും ചികിത്സയും വൈകില്ലെന്ന് ആരോഗ്യമന്ത്രി, നിപ ഭീതിയില്‍ നിന്നും കേരളം ആശ്വാസ തീരത്തേക്ക്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് വലിയ ആശങ്കകള്‍ക്കാണ് വഴിവെച്ചത്. എന്നാല്‍ നിപ ഭീതിയ്ക്ക് ആശ്വാസമേകുന്ന രീതിയിലുള്ള പരിശോധനാ ഫലങ്ങളാണ് പുറത്തുവന്നത്. മരിച്ച പന്ത്രണ്ടുകാരനുമായി അടുത്ത സമ്പര്‍ക്കമുള്ള രക്ഷിതാക്കളടക്കം എട്ടു പേരുടെ സാംപിളുകള്‍ നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ഒരു നിമിഷം പോലും കളയാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ ഫലം കൂടിയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വളരെ വേഗത്തില്‍ സാംപിളുകള്‍ പരിശോധിക്കുന്ന നിലയിലെത്തുന്നത്.

നിപ സ്ഥിരീകരിച്ച് രണ്ട് ദിവസം കൊണ്ട് തന്നെ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിആര്‍ഡി ലാബില്‍ സജ്ജമാക്കാനായി എന്നത് വലിയ ആശ്വാസം തന്നെയായിരുന്നു. പരിശോധന ഫലങ്ങള്‍ വേഗത്തിലാക്കുക ലക്ഷ്യമിട്ടായിരുന്നു പുനെ എന്‍ഐവിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.

തിങ്കളാഴ്ച വൈകീട്ടോടെ തന്നെ നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്‍ഐവി പൂനെ, എന്‍ഐവി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കിയത്.

ഈ മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നിപ വൈറസ് പരിശോധനയ്ക്കുള്ള അര്‍.ടി.പി.സി.ആര്‍., പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് എന്നീ പരിശോധനകളാണ് ഈ ലാബില്‍ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീയേജന്റും മറ്റ് അനുബന്ധ സാമഗ്രികളും എന്‍.ഐ.വി. പൂനയില്‍ നിന്നും എന്‍.ഐ.വി. ആലപ്പുഴയില്‍ നിന്നും അരോഗ്യ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തരമായി എത്തിക്കുകയായിരുന്നു.

അപകടകരമായ വൈറസായതിനാല്‍ പ്രാഥമികമായി നിപ വൈറസ് സ്ഥിരീകരിച്ചാല്‍ കണ്‍ഫര്‍മേഷന്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്. എന്‍.ഐ.വി. പൂനയിലാണ് ഇത് സ്ഥിരീകരിക്കാനുള്ള അനുമതിയുള്ളത്. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കാമെന്ന് എന്‍.ഐ.വി. പൂന ഉറപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട്ട് തന്നെ ഈ ലാബ് സജ്ജമാക്കിയതിനാല്‍ പരിശോധനയും ചികിത്സയും വേഗത്തിലാക്കാന്‍ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version