വീട്ടിലേക്ക് വൈദ്യുതി മോഷണം: ലീഗ് നേതാവിന് 7,30,000 രൂപ പിഴയിട്ട് കെഎസ്ഇബി

മഞ്ചേരി: വീട്ടിലേക്ക് വൈദ്യുതി മോഷ്ടിച്ച ലീഗ് നേതാവിന് 7,30,000 രൂപ പിഴ. മുസ്ലീം ലീഗ് പുല്ലൂര്‍, എലമ്പ്ര വാര്‍ഡുകളുടെ പ്രസിഡന്റ് മേച്ചീരി ഷിഹാബുദീന്‍ എന്ന ബാബുവാണ് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ (എപിടിഎസ്) പിടിവീണത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് എപിടിഎസ് സംഘം പുല്ലൂരിലെ വീട്ടില് എത്തി പരിശോധന നടത്തിയത്.

വീട്ടിനുള്ളില്‍ പ്രത്യേക സ്വിച്ച് സ്ഥാപിച്ച് ശാസ്ത്രീയ രീതിയിലായിരിന്നു വൈദ്യുതി മോഷണം. എപിടിഎസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഷിഹാബുദീന്‍ കെഎസ്ഇബി സൗത്ത് സെക്ഷനില്‍ എത്തി പിഴയടച്ചു.

വീട്ടിലേക്കാവശ്യമായ വൈദ്യുതി ലോഡിന്റെ തുക കണക്കാക്കി അതിന്റെ ഇരട്ടി തുകയാണ് പിഴയാണ് ഈടാക്കിയത്. ക്രിമിനല്‍ കേസില്‍ നിന്നു രക്ഷപ്പെടാന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ ഒരു കിലോവാട്ടിനു 4000 രൂപ തോതില്‍ കോംപൗണ്ടിങ് ഫീസും ഈടാക്കി.

സര്‍വീസ് വയര്‍ മീറ്ററില്‍ എത്തും മുന്‍പ് കട്ട് ചെയ്ത് മറ്റൊരു സ്വിച്ചുമായി ബന്ധിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇത് ഓണ്‍ ചെയ്യുമ്പോള്‍ മീറ്ററില്‍ എത്താതെ വൈദ്യുതി നേരിട്ട് വീട്ടില്‍ എത്തുകയും സ്വിച്ച് ഓഫ് ചെയ്താല്‍ മീറ്ററിറിലൂടെ എത്തുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

വൈദ്യുതി ഉപയോഗത്തില്‍ പെട്ടെന്നുണ്ടാകുന്ന കുറവാണ് മോഷണം പിടികൂടാന്‍ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന് സഹായിച്ചത്. വീണ്ടും മോഷണം കണ്ടെത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രിമിനല്‍ കേസെടുക്കുമെന്നും കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.

Exit mobile version