പൊള്ളലേറ്റ് ജീവൻ പൊലിഞ്ഞ അഞ്ജുവിനും മക്കൾക്കും നാടിന്റെ അന്ത്യാഞ്ജലി; ഒരു കുടുംബം മുഴുവൻ ഇല്ലാതായ ഞെട്ടലിൽ ഈ നാട്

അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പിൽ തീകൊളുത്തി മരിച്ച അഞ്ജു, മക്കളായ ആർദ്ര, ആരുഷ് എന്നിവർക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഇവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചപ്പോൾ ഒരു നോക്കുകാണാൻ നൂറുകണക്കിനാളുകളാണ് പെരിങ്ങാംപറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.

അങ്കമാലി തുറവൂർ പെരിങ്ങാംപറമ്പ് ഏലന്തുരുത്തി വീട്ടിൽ പരേതനായ അനൂപിന്റെ ഭാര്യ അഞ്ജു (30), മക്കളായ ആർദ്ര (ഏഴ്), ആരുഷ് (മൂന്നര) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. മക്കളോടൊപ്പം മണ്ണെണ്ണയൊഴിച്ച് അഞ്ജു തീകൊളുത്തുകയായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് ഒരുമാസം മുമ്പാണ് അനൂപ് മരിച്ചത്. ഓട്ടോ ഡ്രൈവറായ അനൂപിന്റെ വിയോഗത്തിനുശേഷം നിരാശയോടെ കഴിഞ്ഞിരുന്ന അഞ്ജു മക്കളോടൊപ്പം ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. അനൂപ് മരിച്ച് ഒരു മാസം തികഞ്ഞ ബുധനാഴ്ചയാണ് മക്കളോടൊപ്പം അഞ്ജു ജീവനൊടുക്കിയത്.

മറ്റൂർ വട്ടപ്പറമ്പ് തൊട്ടേക്കാട്ട് അക്കര വീട്ടിൽ ബാബുവിന്റെയും അംബികയുടെയും മകളാണ് അഞ്ജു. ആർദ്ര കിടങ്ങൂർ ഇൻഫൻറ് ജീസസ് എൽപി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. വൈകീട്ട് മൂന്നിന് മൃതദേഹങ്ങൾ വീട്ടിൽനിന്ന് എറണാകുളം പൊറ്റക്കുഴി ശാന്തിനിലയത്തിലെത്തിച്ചാണ് സംസ്‌കരിച്ചത്.

Exit mobile version