മുഖ്യമന്ത്രിയേയും മകളേയും അധിക്ഷേപിച്ച് കൊടിക്കുന്നിൽ; പെൺകുട്ടികൾ സ്വതന്ത്രരാണ് എന്ന് മനസിലാക്കാൻ അൽപം പുരോഗമനാശയമെങ്കിലും വേണമെന്ന് കെകെ ശൈലജ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും മകളേയും അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വിവാദ പ്രസ്താവനയെ അപലപിച്ച് മുൻമന്ത്രി കെകെ ശൈലജ ടീച്ചർ. കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ പരാമർശം തികച്ചും അപലപനീയമാണ്. ഇരുളാണ്ട ഫ്യൂഡൽ കാലഘട്ടത്തിലെ മനോഭാവങ്ങളിൽ നിന്ന് മുക്തമാകാത്ത മനസ്സുള്ളവരിൽ നിന്നു മാത്രമേ ഇത്തരമൊരു പരാമർശം ഉണ്ടാവുകയുള്ളൂവെന്ന് കെകെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

പെൺകുട്ടികൾ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവർക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കിൽ അൽപം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണമെന്നും കെകെ ശൈലജ പ്രതികരിച്ചു.

നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ പട്ടിക ജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയോടായി കൊടിക്കുന്നിലിന്റെ വിവാദ പരാമർശം. എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധർണയിലായിരുന്നു കൊടിക്കുന്നിലിന്റെ വിവാദ പരാമർശം.

പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നത്. തുടർച്ചയായി അദ്ദേഹം പട്ടികജാതി വിഭാഗങ്ങളെ അവഗണിക്കുന്നു. മന്ത്രിസഭാ രൂപീകരണത്തിൽ പോലും അതു കണ്ടുവെന്നും കൊടിക്കുന്നിൽ പറഞ്ഞു. പരാമർശത്തിന് എതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം.

കെകെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പ്:

കേരളത്തിൻറെ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പി.ബി അംഗവുമായ സ: പിണറായിക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി നടത്തിയ പരാമർശം തികച്ചും അപലപനീയമാണ്. ഇരുളാണ്ട ഫ്യൂഡൽ കാലഘട്ടത്തിലെ മനോഭാവങ്ങളിൽ നിന്ന്മുക്തമാകാത്ത മനസ്സുള്ളവരിൽ നിന്നു മാത്രമെ ഇത്തരമൊരു പരാമർശം ഉണ്ടാവുകയുള്ളു. പെൺകുട്ടികൾ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവർക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കിൽ അല്പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണം. ഇത്തരം സ്ത്രീവിരുദ്ധ ആശയങ്ങൾക്കെതിരെ ശക്തമായ പ്രതികരണം ഉയരേണ്ടതാണ്.

Exit mobile version