തിരുവല്ല: പ്രമുഖ ചലച്ചിത്ര നിർമ്മാതാവും പാചകവിദഗ്ധനുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ ഷീബ കാർഡിയാക് അറസ്റ്റിനെത്തുടർന്ന് മരിച്ചത്. ഭാര്യ മരിക്കുമ്പോൾ നൗഷാദ് ഐസിയുവിലായിരുന്നു. ഭാര്യയുടെ മൃതദേഹം ഐസിയുവിലെത്തിച്ച് അദ്ദേഹത്തെ കാണിക്കുകയായിരുന്നു.
ദമ്പതികൾക്ക് പതിമൂന്നുവയസ്സുകാരിയായ ഒരു മകളുണ്ട്. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് നൗഷാദ്.
പിതാവിൽനിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തു. നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി. നൗഷാദ് ദ് ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും പ്രശസ്തമാണ്.
ടെലിവിഷൻ ചാനലുകളിൽ പാചകവുമായി ബന്ധപ്പെട്ട പരിപാടികളിൽ അവതാരകനായത്തിയും സിനിമകളിൽ ചെറിയ വേഷങ്ങളിലും എത്തിയിരുന്നു. തിരുവല്ലയിൽ സ്വന്തമായി ഹോട്ടലും കാറ്ററിങും നടത്തി വരികയായിരുന്നു.
ഭാര്യ: പരേതയായ ഷീബ നൗഷാദ്. മകൾ: നഷ്‌വ