കൊല്ലം: അമ്മയ്ക്ക് നൽകിയ ഭക്ഷണം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ശക്തികുളങ്ങര കുരീപ്പുഴ ചേരിയിൽ കിഴക്കേവീട്ടിൽ വിജയകുമാറിനെയാണ് (48) കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
കിളികൊല്ലൂർ ഇൻസ്‌പെക്ടർ മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അമ്മയ്ക്ക് കഴിക്കാൻ നൽകിയ ഭക്ഷണം കുറഞ്ഞുപോയെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിജയകുമാറിന്റെ ആക്രമണം. ഭാര്യ ലീല, മക്കളായ അരുൺ, ആദിഷ് എന്നിവരെ വിജയകുമാർ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ഭാര്യയും മക്കളുമായി വിജയകുമാർ നിരന്തരം വഴക്കിടുമായിരുന്നെന്നും ഉത്രാടദിനത്തിൽ രാത്രി വിജയകുമാറിന്റെ അമ്മയ്ക്ക് ഭക്ഷണം നൽകിയത് കുറഞ്ഞു പോയെന്ന് ആരോപിച്ചുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.