കൊച്ചിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വീഡിയോ പകര്‍ത്തി ഭീഷണിയും, ഉടമ അറസ്റ്റില്‍

കൊച്ചി: വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ സ്ഥാപന ഉടമ അറസ്റ്റില്‍. തൊടുപുഴ കാരിക്കോട് മുതലകൂടം വിസ്മയ വീട്ടില്‍ സനീഷ് (43) ആണ് അറസ്റ്റിലായത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

വൈറ്റിലയില്‍ വസ്ത്രവ്യാപാര സ്ഥാപനം നടത്തിവന്ന പ്രതി ഇവിടെ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ചതിക്കുകയായിരുന്നു. വിവാഹം കഴിക്കാം എന്ന വ്യാജേന എറണാകുളം സൗത്തിലുള്ള ഹോട്ടലിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബലമായി ദൃശ്യങ്ങള്‍ മൊബൈലിലും പകര്‍ത്തി. തുടര്‍ന്ന് പലപ്രാവശ്യം വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ഇതോടൊപ്പം വീട്ടമ്മയുടെ കൈയില്‍നിന്നും 50,000 രൂപയും മോതിരവും വാങ്ങിയെന്നും പോലീസ് പറഞ്ഞു.

ഇയാള്‍ക്ക് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നു വീട്ടമ്മ മനസ്സിലാക്കി. തന്റെ പണം തിരികെ നല്‍കണമെന്നു ആവശ്യപ്പെട്ടപ്പോള്‍, പീഡനദൃശ്യങ്ങളാണ് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നു. ഇതോടെയാണ് വീട്ടമ്മ പോലീസിനെ സമീപിച്ചത്. പോലീസ് അന്വേഷണം നടക്കുന്നുവെന്നറിഞ്ഞ പ്രതി ഒളിവില്‍ പോയി. അന്വേഷണത്തില്‍ തൊടുപുഴയ്ക്ക് അടുത്തുള്ള വഴിത്തലയില്‍ ഉള്ളതായി വിവരം ലഭിക്കുകയും പൊലീസെത്തി പിടികൂടുകയുമായിരുന്നു.

Exit mobile version