വാക്‌സിനേഷന്‍ ചലഞ്ചിലേക്ക് ലഭിച്ചത് 817 കോടി രൂപ; വാക്‌സിന്‍ വാങ്ങിയത് 29.29 കോടിയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചതായി സര്‍ക്കാര്‍. നിയമസഭയില്‍ ഉന്നയിച്ച നക്ഷത്രചിഹ്നം ഇല്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കെജെ മാക്‌സി എംഎല്‍എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് മറുപടി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വാക്‌സിന്‍ കമ്പനികളില്‍ നിന്ന് വാക്‌സിന്‍ സംഭരിച്ച വകയില്‍ 29.29 കോടി രൂപയാണ് ചെലവഴിച്ചത്. ജൂലൈ 30 വരെയുള്ള വിവരങ്ങള്‍ പ്രകാരം 817.50 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്.

നടപ്പ് സാമ്പത്തിക വര്‍ഷം കോവിഡ് പ്രതിരോധ സാമഗ്രികള്‍ സംഭരിക്കാന്‍ 324 കോടിരൂപ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതില്‍ നിന്ന് പിപിഇ കിറ്റുകള്‍, കോവിഡ് ടെസ്റ്റ് കിറ്റുകള്‍, വാക്‌സിന്‍ എന്നിവ സംഭരിക്കുന്നതിനാല്‍ 318.2747 കോടി രൂപ വിനിയോഗിച്ചു. ഇതില്‍ 29,29,97,250 കോടി രൂപയാണ് കമ്പനികളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ സംഭരിക്കുന്നതിനായി വിനിയോഗിച്ചത്. ആകെ 13,42,540 ഡോസ് വാക്‌സിനാണ് സര്‍ക്കാര്‍ നേരിട്ട് സംഭരിച്ചത്. ഇതില്‍ 8,84,290 ഡോസ് വാക്‌സിന്റെ വില മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്.

Exit mobile version