സൗജന്യമാക്കിയിട്ടും ആവശ്യക്കാരില്ല; കോവിഷീല്‍ഡ് ഉത്പാദനം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ത്തി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന്‍ വലിയതോതില്‍ കെട്ടിക്കിടക്കുന്നതിനാല്‍ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡിന്റെ ഉത്പാദനം നിര്‍ത്തിവെച്ചു.

വാക്സിന്റെ ആവശ്യം കുറഞ്ഞതോടെ കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ ഉത്പാദനം മന്ദഗതിയിലാക്കിയിരുന്നു. 20 കോടി ഡോസ് വാക്‌സിന്‍ മരുന്നുകമ്പനികളില്‍ കെട്ടിക്കിടക്കുകയാണ്. ഒമ്പതുമാസമാണ് വാക്സിന്റെ കാലാവധി. സൗജന്യമായി നല്‍കാമെന്ന് അറിയിച്ചിട്ടും ആവശ്യക്കാരില്ലെന്ന് കമ്പനി മേധാവി അദാര്‍ പൂനാവാലെ പറഞ്ഞു.

ആസ്ട്ര സെനെക്കയുമായി ചേര്‍ന്ന് കോവിഷീല്‍ഡാണ് കമ്പനി നിര്‍മിക്കുന്ന പ്രധാന കോവിഡ് പ്രതിരോധ വാക്സിന്‍. 100 കോടിയിലധികം ഡോസ് വാക്സിന്‍ ഇതിനകം ഉത്പാദിപ്പിച്ചു. യു.എസ്. മരുന്നുനിര്‍മാണ കമ്പനിയായ നൊവാവാക്സിന്റെ കോവോവാക്സും കമ്പനി നിര്‍മിക്കുന്നുണ്ട്.

രാജ്യത്ത് ഭൂരിഭാഗംപേരും കുത്തിവെപ്പെടുത്തതും കോവിഡിനോടു പൊരുത്തപ്പെട്ട് ജീവിച്ചുതുടങ്ങിയതും നിയന്ത്രണങ്ങളില്‍ ഇളവ് വന്നതുമൊക്കെ വാക്സിന്‍ ഉപയോഗത്തെ ബാധിച്ചെന്നാണ് വിലയിരുത്തല്‍

കോവിഡിന്റെ ആദ്യഘട്ടത്തില്‍ വാക്സിനുവേണ്ടി ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും നെട്ടോട്ടമായിരുന്നു. പിന്നീട് വാക്സിനെത്തിയപ്പോഴും സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന രാജ്യങ്ങളില്‍ കൃത്യമായി വിതരണം നടക്കുമോയെന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയടക്കം ആശങ്കപ്പെട്ടിരുന്നു.

മരുന്നുനിര്‍മാണ മേഖലയില്‍ ആഗോളതലത്തില്‍ തന്നെ മുന്നില്‍നില്‍ക്കുന്ന ഇന്ത്യക്ക് പക്ഷേ, ഇക്കാര്യത്തില്‍ കൂടുതല്‍ ആശങ്കപ്പെടേണ്ടിവന്നില്ല. എന്നാല്‍, പല മൂന്നാം ലോകരാജ്യങ്ങളിലും കുത്തിവെപ്പ് കാര്യക്ഷമമല്ലാതിരുന്നിട്ടും ആഗോള തലത്തില്‍ വാക്സിന് ആവശ്യം കുറഞ്ഞു.

Exit mobile version