കണ്ണൂരിന്റെ ഗതാഗത കുരുക്കിന് പരിഹാരം; കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയിലെ 11 റോഡുകളുടെ ഉൾപ്പടെയുള്ള പദ്ധതികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

കണ്ണൂർ: കണ്ണൂരിലെ ദീർഘകാലമായുള്ള ജനജീവിതം ദുസ്സഹമാക്കുന്ന ഗതാഗത കുരുക്ക് അവസാനിപ്പിക്കാൻ ശ്രമങ്ങളുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ജൂൺ 23 ന് കണ്ണൂരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. അന്നുതന്നെ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി, മേലെ ചൊവ്വ അണ്ടർ പാസ്, സൗത്ത് ബസാർ ഫ്‌ളൈഓവർ ഉൾപ്പെടെയുള്ള പദ്ധതികളെ കുറിച്ച് വിലയിരുത്തിയ ശേഷം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്ന് അറിയിച്ചിരുന്നു.

ഇതിന്റെ തുടർനടപടികളെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുകയും ചെയ്തു. യോഗത്തിൽ കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെയും മേലെ ചൊവ്വ അണ്ടർ പാസ്, സൗത്ത് ബസാർ ഫ്‌ളൈഓവർ എന്നിവയുടെയും പുരോഗതി വിലയിരുത്തി. കണ്ണൂർ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ഏറെ സഹായകമാകുന്ന സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായുള്ള 11 റോഡുകളുടെയും മേലെ ചൊവ്വ അണ്ടർ പാസ്, സൗത്ത് ബസാർ ഫ്‌ളൈഓവർ പദ്ധതികളുടെയും പ്രവൃത്തി ഉടൻ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കണ്ണൂരിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു.
ജൂൺ മാസം 23 നാണ് കണ്ണൂർ ജില്ലയിൽ സന്ദർശനം നടത്തിയത്. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്നത് കണ്ണൂരിന്റെ പ്രധാന ആവശ്യമായിരുന്നു. കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി, മേലെ ചൊവ്വ അണ്ടർ പാസ്, സൗത്ത് ബസാർ ഫ്‌ളൈഓവർ ഉൾപ്പെടെയുള്ള പദ്ധതികളെ കുറിച്ച് വിലയിരുത്തിയ ശേഷം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ തുടർനടപടികളെ സംബന്ധിച്ച് ബഹു. മുഖ്യമന്ത്രിയോട് സംസാരിക്കുകയും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യോഗം ചേരുകയും ചെയ്തു.
യോഗത്തിൽ കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെയും മേലെ ചൊവ്വ അണ്ടർ പാസ്, സൗത്ത് ബസാർ ഫ്‌ളൈഓവർ എന്നിവയുടെയും പുരോഗതി വിലയിരുത്തി. കണ്ണൂർ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ഏറെ സഹായകമാകുന്ന സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായുള്ള 11 റോഡുകളുടെയും മേലെ ചൊവ്വ അണ്ടർ പാസ്, സൗത്ത് ബസാർ ഫ്‌ളൈഓവർ പദ്ധതികളുടെയും പ്രവൃത്തി ഉടൻ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കേണ്ട പ്രദേശങ്ങളിൽ നടപടികൾ വേഗത്തിലാക്കി എല്ലാ റോഡുകളുടെയും പ്രവൃത്തി ഉടൻ ആരംഭിക്കാൻ മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി.
എൻഎച്ച് 66 മന്ന ജംഗ്ഷൻ ചാല ജംഗ്ഷൻ റോഡ്, ചാലാട് കുഞ്ഞിപ്പള്ളി റോഡ്, പൊടിക്കുണ്ട് കൊറ്റാളി റോഡ്, മിനി ബൈപാസ് റോഡ്, കക്കാട് മുണ്ടയാട് റോഡ്, പ്ലാസ ജംഗ്ഷൻ ജെടിഎസ് ജംഗ്ഷൻ റോഡ്, തയ്യിൽ തെഴുക്കിലെ പീടിക റോഡ്, കുഞ്ഞിപ്പള്ളി പുല്ലൂപ്പി റോഡ്, ഇന്നർ റിംഗ് റോഡ്, പട്ടാളം റോഡ് താലൂക്ക് ഓഫീസ് റോഡ് സിവിൽ സ്റ്റേഷൻ റോഡ്, ജയിൽ റോഡ്, എന്നിവയാണ് സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നത്. ഇതിന് പുറമെയാണ് മേലേ ചൊവ്വ അണ്ടർപാസ്, സൗത്ത് ബസാർ ഫ്‌ളൈ ഓവർ എന്നിവയുടെ പ്രവൃത്തി.
യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, പി.ഡബ്ല്യൂ.ഡി. സെക്രട്ടറി ആനന്ദ് സിങ്ങ്, ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, റോഡ്‌സ് & ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ എം.ഡി എസ്. സുഹാസ്, കണ്ണൂർ ജില്ലാ കളക്ടർ ടി.വി സുഭാഷ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version