ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോയതിന് 2000 രൂപ പിഴയിട്ട് പോലീസ്: നല്‍കിയത് 500 രൂപയുടെ രസീതെന്ന് പരാതി

തിരുവനന്തപുരം: വീടിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് ബലിതര്‍പ്പണത്തിന് പോയതിന്
അമ്മയ്ക്കും മകനും പോലീസ് പിഴ ചുമത്തി. ശ്രീകാര്യം പോലീസിനെതിരെ പരാതിയുമായി വെഞ്ചാവൊട് സ്വദേശി നവീനാണ് രംഗത്തെത്തിയത്.

2000 രൂപ പിഴയായി വാങ്ങിയിട്ട് 500 രൂപയുടെ രസീത് കൊടുത്തെന്ന് പരാതി. യാത്രയുടെ വിവരം പോലും ചോദിക്കാതെ നടപടിയെടുത്തെന്ന് യുവാവ്. എന്നാല്‍ എഴുതിയതിലെ പിഴവാണ് 2000 അഞ്ഞൂറായതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ദിനത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയതിനാണ് പിഴ ചുമത്തിയതെന്നും പോലീസ് പറഞ്ഞു.

19കാരനും അമ്മയും സഞ്ചരിച്ച കാറ് സ്റ്റേഷനിലെത്തിച്ച് പിഴ ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. യാത്രയുടെ വിവരം പോലും ചോദിക്കാതെയാണ് പിഴ ഈടാക്കിയത്. മടങ്ങി പോകാമെന്ന് പറഞ്ഞെങ്കിലും പോലീസ് കൂട്ടാക്കിയില്ലെന്ന് നവീന്‍ പ്രതികരിച്ചു.

അതേസമയം കോവിഡ് ചട്ടം ലംഘിച്ച് വാവുബലി നടത്തിയതിന് കോഴിക്കോട് 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബലിയിടാന്‍ കടപ്പുറത്ത് ആള്‍ക്കൂട്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്.

Exit mobile version