ഓണാഘോഷത്തിന് ജനങ്ങളുടെ കയ്യിൽ പണമെത്തേണ്ടത് അനിവാര്യമാണ്; രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി ജനങ്ങളുടെ ചെറിയ സന്തോഷങ്ങളേയും ബാധിക്കാതിരിക്കാൻ മുന്നൊരുക്കങ്ങളുമായി സർക്കാർ. ഓണത്തിന് മുന്നോടിയായി രണ്ടുമാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ആരംഭിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹിക ക്ഷേമ പെൻഷൻ വിതരണമാണ് ആരംഭിച്ചിരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

=

ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ല. ഈ ഒരു സാഹചര്യത്തിൽ ജനങ്ങളുടെ കയ്യിൽ പണമെത്തേണ്ടത് വളരെ അനിവാര്യമാണ്. ഇക്കാര്യം കണക്കിലെടുത്ത് ജൂലൈആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചെന്ന് മുഖ്യമന്ത്രി സോഷ്യൽമീഡിയയിലൂടെ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ചിട്ടുണ്ട്. ദരിദ്ര ജനവിഭാഗങ്ങളിലാണ് പ്രതിസന്ധി ഏറ്റവും കനത്ത ആഘാതം ഏൽപ്പിച്ചിട്ടുള്ളത്. ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ല. ഈ ഒരു സാഹചര്യത്തിൽ ജനങ്ങളുടെ കയ്യിൽ പണമെത്തേണ്ടത് വളരെ അനിവാര്യമാണ്. ഇക്കാര്യം കണക്കിലെടുത്ത് ജൂലൈ ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചു.
പെൻഷൻ വിതരണത്തിനായി 1481.87 കോടി രൂപ അനുവദിച്ചു. ഓഗസ്റ്റ് പത്തിനകം വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അന്തിമ പട്ടിക പ്രകാരം 48,52,098 പേരാണ് ഗുണഭോക്താക്കളായിട്ടുള്ളത്. 24.85 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടും, ബാക്കിയുള്ളവർക്ക് സഹകരണബാങ്ക് വഴി വീടുകളിലും പെൻഷൻ എത്തിക്കും. 3200 രൂപ ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കും.

Exit mobile version