‘ചന്ദ്രിക’യിലെ പ്രശ്‌നപരിഹാരത്തിന് മുഈനലിയെ ചുമതലപ്പെടുത്തിയിരുന്നു: ഹൈദരലി തങ്ങളുടെ കത്ത് പുറത്ത്

കോഴിക്കോട്: മുസ്ലിം ലീഗിന്റെ മുഖപത്രമായ ‘ചന്ദ്രിക’യിലെ പ്രശ്‌നം പരിഹരിക്കാന്‍
തങ്ങളുടെ മകനും മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്ക് ചുമതല നല്‍കിയുള്ള ഹൈദരലി തങ്ങളുടെ കത്ത് പുറത്ത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനം വിവാദമായ സാഹചര്യത്തിലാണ് കത്ത് പുറത്ത് വന്നത്.

മാര്‍ച്ച് അഞ്ചാം തീയതിയില്‍ ഹൈദരലി തങ്ങളുടെ ലെറ്റര്‍ പാഡില്‍ ഇറങ്ങിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഈനലിയെ നിയോഗിച്ചിട്ടുണ്ട്. സമീറും മാനേജ്‌മെന്റും ആലോചിച്ച് ഈ മാസം തന്നെ പ്രശ്‌നത്തിന് പരിഹാരം കാണമെന്നും ബാധ്യതകള്‍ തീര്‍ക്കണമെന്നുമാണ് കത്തില്‍ പറയുന്നത്.

ചന്ദ്രികയിലെ പണമിടപാടുമായി ബന്ധപ്പെട്ട് കെ.ടി. ജലീല്‍ ഉന്നയിച്ച ആരോപണമായിരുന്നു നിലവിലെ വിവാദങ്ങള്‍ക്കെല്ലാം കാരണമായത്. തുടര്‍ന്ന് ഇന്നലെ മാനേജ്‌മെന്റ് വക്കീല്‍ തന്നെ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ഇതില്‍ മുഈനലി ഇരിക്കുകയും കുഞ്ഞാലിക്കുട്ടിക്കും പാര്‍ട്ടിക്കുമെതിരേ ആരോപണമുന്നയിച്ചതും തുടര്‍ന്ന് നടന്ന പ്രശ്‌നങ്ങളും വലിയ വിവാദമായിരുന്നു. ഒരാവശ്യവുമില്ലാതെയാണ് മുഈനലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ഇരുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്. തുടര്‍ന്നാണ് കത്ത് പുറത്ത് വന്നത്.

ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കവെ റാഫി പുതിയകടവ് എന്നയാള്‍ മുഈനലിക്കെതിരെ അസഭ്യവര്‍ഷം നടത്തിയിരുന്നു. ചന്ദ്രികയുടെ കാര്യത്തില്‍ മുഈനലിക്ക് ഇടപെടാന്‍ എന്താണ് അധികാരമെന്നുള്ള ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ പുറത്തുവന്ന കത്ത്.

Exit mobile version