മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം തുടരും; ജനറല്‍ സെക്രട്ടറി പിഎംഎ സലാം

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരാന്‍ ധാരണയായി.

salam

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം തുടരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരാന്‍ ധാരണയായി. ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനിടെ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ അധ്യക്ഷനായ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പില്ലാതെയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയായിരുന്നു തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസര്‍. പുതിയ ഭാരവാഹികള്‍ക്ക് ഇന്നു വൈകിട്ട് ഏഴിന് കുറ്റിച്ചിറയില്‍ സ്വീകരണം നല്‍കും.

മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പിഎംഎ സലാം തന്നെ തുടരട്ടെ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ എം കെ മുനീര്‍ ജനറല്‍ സെക്രട്ടറിയാകട്ടെ എന്ന അഭിപ്രായം ചില മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ട് വെച്ചു. ഇതോടെ പാര്‍ട്ടിയുടെ മുഴുവന്‍ ജില്ലാ കമ്മറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു. ഒരോ ജില്ലാ കമ്മിറ്റി അധ്യക്ഷന്‍മാരെയും പ്രത്യേകം വിളിപ്പിച്ച് അഭിപ്രായം ആരായുകയുമുണ്ടായി. അതേസമയം, കമ്മറ്റി തെരഞ്ഞെടുപ്പില്‍ മത്സരമുണ്ടാകില്ലെന്നും അത് മുസ്ലിം ലീഗ് കീഴ്‌വഴക്കമല്ലെന്നും സാദിഖലി തങ്ങള്‍ നേരത്തെ പ്രതികരിച്ചിരുന്നു.

Exit mobile version