‘എംഎസ്‌സി പഠിക്കുന്നവര്‍ക്ക് ആടിനെ വളര്‍ത്താം’: സര്‍ക്കാര്‍ ജോലി ജീവിതത്തിന്റെ അവസാനമല്ല; യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്ന് ഹൈക്കോടതി

കൊച്ചി: എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണമെന്ന നിലപാട് കേരളത്തില്‍ മാത്രമാണെന്ന് ഹൈക്കോടതി. പിഎസ്‌സി ജോലിയുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റേയും ജസ്റ്റിസ് എ ബദറുദീന്റേയും ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ്. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തില്‍ മാത്രമാണെന്നും യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി പറഞ്ഞു.

എംഎസ്‌സി പഠിക്കുന്നവര്‍ക്ക് ആടിനെ വളര്‍ത്താം. പക്ഷേ അതിന് നമ്മള്‍ തയാറാകില്ല. സര്‍ക്കാര്‍ ജോലി ജീവിതത്തിന്റെ അവസാനമല്ല. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ജിഡിപി കുറഞ്ഞ സാഹചര്യമാണ് ഉള്ളതെന്നും കോടതി പറഞ്ഞു.

എല്‍ജിഎസ് റാങ്ക് പട്ടികയുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടാനുള്ള അഡ്മിനിസ്ട്രേറ്റര്‍ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പിഎസ് സി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

കോവിഡ് പരിഗണിച്ച് നേരത്തെ ലിസ്റ്റിന്റെ കാലാവധി നീട്ടിയിരുന്നു. വീണ്ടും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തലാവുമെന്നും ഹര്‍ജിയില്‍ പറയുന്നു.

നാളെ അവസാനിക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി സെപ്റ്റംബര്‍ 29 വരെ നീട്ടനായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്.

Exit mobile version