റോബിൻ ബസിന് ആശ്വാസം; ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി താൽക്കാലികമായി റദ്ദാക്കി

കൊച്ചി: വീണ്ടും റോബിൻ ബസിന് അനുകൂലമായ വിധിയുമായി കേരള ഹൈക്കോടതി. ബസിന്റെ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയ നടപടി നവംബർ 18 വരെ ഹൈക്കോടതി മരവിപ്പിച്ചു. ബസ്സുടമയായ കോഴിക്കോട് സ്വദേശി കിഷോർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഹർജിയിൽ വിശദീകരണത്തിന് സർക്കാർ സമയം തേടി. ഹർജികൾ 18 -ന് പരിഗണിക്കാനിരിക്കെയാണ് റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിയത് മരവിപ്പിച്ചത്. എന്നാൽ, റോബിൻ ബസിന്റെ പെർമിറ്റിന്റെ കാലാവധി നവംബർ 29-ന് കഴിഞ്ഞെന്നാണ് സർക്കാർ അറിയിച്ചത്. ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്ന് കോടതി പറഞ്ഞു.

ഇതോടൊപ്പം പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ പിടിച്ചെടുത്ത രണ്ടു ബസുകൾ പിഴ ഈടാക്കി വിട്ടുനൽകാനും കോടതി നിർദേശിച്ചു. അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ, റൂട്ട് ബസായി ഓടുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ALSO READ- ഇരട്ടകളായ ആൺമക്കളെ കൊലപ്പെടുത്തി; യുവതിയും ഭർത്താവും ജീവനൊടുക്കിയ നിലയിൽ

റോബിൻ ബസ് ഉടമ അടക്കമുള്ളവരുടെ, അഖിലേന്ത്യാ പെർമിറ്റ് നേടിയാൽ സംസ്ഥാനസർക്കാരിന്റെ അനുമതിയില്ലാതെ എവിടേക്കും സർവീസ് നടത്താമെന്ന വാദം തള്ളുന്നതായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

തുടർച്ചയായ നിയമലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് റോബിൻ ബസ് എംവിഡി പിടിച്ചെടുത്തത്. നിരന്തരം കോടതി ഉത്തരവ് മറികടക്കും വിധം പെർമിറ്റ് ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടി ബസ് പിടിച്ചെടുത്ത് ബസ് പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.

Exit mobile version