ബാലരാമപുരം: സാമ്പത്തികമായ ഇടപാട് തർക്കത്തെ തുടർന്ന് യുവതിയുടെ വീടിന് മുന്നിൽ എത്തി പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ ചുമട്ട് തൊഴിലാളിയായ രാജേഷ് ഇവിടത്തെ ജീവനക്കാരിയുടെ വീട്ടിലെത്തിയാണ് ആത്മഹത്യാശ്രമം നടത്തിയത്.
സബ്‌രജിസ്ട്രാർ ഓഫീസിനു സമീപം താമസിക്കുന്ന യുവതിയുടെ വീടിന്റെ മതിൽ ചാടിക്കടന്നെത്തിയാണ് രാജേഷ് ദേഹത്ത് പെട്രോൾ ഒഴിച്ചശേഷം തീ കൊളുത്തിയത്. ഇത് തടയാൻ ശ്രമിച്ച യുവതിക്ക് സാരമായി പൊള്ളലേറ്റിരുന്നു. ഇവർ ചികിത്സയിലാണ്.
ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് മരണത്തിനുള്ള കാരണമെന്ന് ഇയാൾ ചികിത്സയിലിരിക്കെ മൊഴി നൽകിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഏഴ് മണിയോടുകൂടി രാജേഷ് മരിച്ചു. കൃഷ്ണപ്രിയയാണ് ഭാര്യ.