കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ ബലം പ്രയോഗിച്ച് മുറിയിലേക്ക്, പിന്നീട് കേട്ടത് വെടിയൊച്ച, അപ്പോഴും ജീവന്റെ തുടിപ്പ് ബാക്കി

കോതമംഗലം: കൂട്ടുകാര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന മാനസയ്ക്കും സുഹൃത്തുക്കള്‍ക്കും ഇടയിലേക്ക് അപ്രതീക്ഷിതമായാണ് രാഖില്‍ എത്തിയത്. മാനസയെ ബലംപ്രയോഗിച്ചു മുറിയിലേക്കു കൊണ്ടുപോയി കുറ്റിയിട്ടതായി സഹപാഠികള്‍ പറഞ്ഞു.

പിന്നീടാണു വെടിയൊച്ച കേട്ടത്. ഇതോടെ വിദ്യാര്‍ഥികള്‍ ബഹളംവെച്ചു. ഇതു കേട്ട് കെട്ടിടത്തിന്റെ ഉടമയും നാട്ടുകാരും ഓടിയെത്തി വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോള്‍ രണ്ടു പേരും താഴെ കിടക്കുകയായിരുന്നു. മാനസയില്‍ ജീവന്റെ തുടിപ്പ് ബാക്കി ഉണ്ടായിരുന്നു.

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മാനസയും സഹപാഠികളും 2 മണിക്കാണ് ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തിയത്. 3 മണിയോടെ ഭക്ഷണത്തിനിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ചുതീര്‍ക്കാന്‍ രാഖില്‍ മാനസയെ സമ്മതിച്ചില്ല. അതിനുമുമ്പ് ജീവന്‍ കവര്‍ന്നു. കാപ്പുചാലില്‍ യൂസഫിന്റെ ഇരുനില കെട്ടിടമാണിത്. യൂസഫിന്റെ വീട് തൊട്ടടുത്തു തന്നെയാണ്.

അതേസയമം, രഖിലിനു കൈത്തോക്ക് (പിസ്റ്റള്‍) ലഭിച്ചത് എങ്ങിനെയെന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. രഖിലിന്റെ ക്രിമിനല്‍ പശ്ചാത്തലം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നെല്ലിക്കുഴിയില്‍ ഡോ. മാനസ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്തു തന്നെ വാടകയ്ക്കു മുറിയെടുത്ത് ഒരു മാസത്തോളം തങ്ങിയ രഖില്‍ ഇവിടെ നിന്നാണോ സ്വദേശമായ കണ്ണൂരില്‍ നിന്നാണോ കൈത്തോക്ക് തരപ്പെടുത്തിയതെന്നും വ്യക്തമായിട്ടില്ല.

Exit mobile version