കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം: കണ്ണൂരില്‍ നിന്ന് അന്വേഷിച്ച് വാടകവീട്ടിലെത്തി; മുറിയടച്ച് മാനസയെ വെടിവെച്ച് കൊലപ്പെടുത്തി, യുവാവും ജീവനൊടുക്കി

കോതമംഗലം: കോതമംഗലം നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലാണ് സംഭവം. കണ്ണൂര്‍
കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശി പിവി മാനസ (24) ആണ് കൊല്ലപ്പെട്ടത്. മാനസയെ കൊലപ്പെടുത്തിയ ശേഷം കണ്ണൂര്‍ സ്വദേശി രഖില്‍ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു.

കോളജിന് സമീപമുള്ള വാടകവീട്ടിലാണ് കൊലപാതകം നടന്നത്. സംഭവം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നെല്ലിക്കുഴിയിലെ ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജനാണ് കണ്ണൂര്‍ നാറാത്ത് സ്വദേശിയായ മാനസ. കോളേജിന് സമീപത്തെ ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു ഇവര്‍. വെള്ളിയാഴ്ച ഉച്ചയോടെ രഖില്‍ ഇവിടെയെത്തുകയും മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം. കൃത്യം നടത്തിയ ശേഷം ഇയാള്‍ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.

കണ്ണൂര്‍ സ്വദേശിയായ രഖില്‍ കൊല്ലപ്പെട്ട മാനസയെ താമസിക്കുന്ന സ്ഥലത്ത് അന്വേഷിച്ചെത്തിയെന്നാണ് സമീപവാസികളും സഹപാഠികളും പറയുന്നത്. പിന്നീട് മാനസയുടെ മുറിയിലേക്ക് പോയ രഖില്‍ വാതിലടയ്ക്കുകയും കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തൊട്ടുപിന്നാലെ പ്രതി സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്തെന്നാണ് നിഗമനം.

Exit mobile version